പത്തനംതിട്ട: എല്ലിപ്പനി പ്രതിരോധ ഗുളിക കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. പത്തനംതിട്ട പെരുനാട് അഞ്ച് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഇതേതുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചത് കൊണ്ടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും തൊഴിലാളികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡിഎംഒ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതേ തുടർന്ന് ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നും അറിയിപ്പുണ്ട്. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാനും മന്ത്രി അഭ്യർത്ഥിച്ചു.