തിരുവനന്തപുരം: സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. നഗരൂർ വെള്ളല്ലൂർ സർക്കാർ എൽപി സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
കുട്ടികളുമായി പോയ ബസ് വയലിലേക്ക് മറിയുകയായിരുന്നു. വെള്ളല്ലൂർ ഊന്നുകല്ലിൽ മൂട്ടിൽ വെച്ചാണ് സംഭവം. 19 കുട്ടികളും അധ്യാപികയുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇവരെ കിളിമാനൂർ കേശവപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസ് പൂർണമായും ചരിഞ്ഞ് വയലിലേക്ക് വീഴുകയായിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച് മഴ; പ്രളയം, മണ്ണിടിച്ചിൽ; ജീവൻ നഷ്ടമായത് 36 പേർക്ക്
മംഗൻ: കനത്ത മഴയെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 36 പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മഴയും പ്രളയവും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 5.5 ലക്ഷത്തോളം പേരെ ബാധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായി. ആയിരക്കണക്കിനാളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഒട്ടേറെ വീടുകൾ തകർന്നു. പ്രളയത്തിൽ പല ഗ്രാമങ്ങളും റോഡുകളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. അസമിനെയാണ് മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
പതിനൊന്ന് മരണങ്ങളാണ് അസമിൽ റിപ്പോർട്ട് ചെയ്തത്. അരുണാചൽപ്രദേശിൽ പത്ത്, മേഘാലയിൽ ആറ്, മിസോറമിൽ അഞ്ച്, സിക്കിമിൽ മൂന്ന്, ത്രിപുരയിൽ ഒന്ന് എന്നിങ്ങനെയാണ് ജീവൻ നഷ്ടമായവരുടെ എണ്ണം.
കനത്തമഴയിൽ സിക്കിമിൽ സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. ആറുപേരെ കാണാതായി. ഞായറാഴ്ച വൈകീട്ട് സിക്കിമിലെ ലാച്ചൻ നഗരത്തിലെ ചാറ്റനിലാണ് സംഭവം.
നിസ്സാരപരിക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹവിൽദാർ ലഖ്ബിന്ദർ സിങ്, ലാൻസ് നായിക് മനീഷ് ഠാക്കൂർ, പോർട്ടർ അഭിഷേക് ലക്ര എന്നിവരാണ് മരിച്ചതെന്ന് സൈന്യം അറിയിച്ചു.
അസമിൽ പത്തുനദികൾ അപകടകരമായ നിലയിലാണ്. മണിപ്പൂരിൽ 20000-ൽ അധികം പേർക്കാണ് വീടുകൾ നഷ്ടമായത്. സിക്കിമിലെ മംഗൻ ജില്ലയിലെ ചുങ്താങ്- ഫിഡാങ് റോഡ് പൂർവസ്ഥിതിയിലാക്കിയെന്നും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി മാറ്റുമെന്നും സംസ്ഥാന ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പ് വ്യക്തമാക്കി.