മയ്യഴി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധന ഇന്ന് മുതൽ നിലവിൽ വന്നു. മദ്യത്തിന് 10 മുതൽ 20 വരെ ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് മദ്യത്തിന്റെ വില വർധിച്ചത്.
വിലയിൽ 50 ശതമാനത്തോളം വർധനയാണ് സർക്കാർ നേരത്തേ തീരുമാനിച്ചത്. എന്നാൽ വലിയ തോതിലുള്ള വിലവർധന മദ്യവില്പനയെ ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടർന്നു 20 ശതമാനത്തോളമാക്കി കുറയ്ക്കുകയായിരുന്നു.
അതേസമയം മദ്യശാല ഉടമകൾ 28 മുതൽ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വിൽക്കാൻ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്ന മദ്യശാലകൾക്ക് 2011-ലെ പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്‌സ്‌മെന്റ് ) കൺട്രോളർ റൂൾസ് പ്രകാരം പരമാവധി പിഴ ചുമത്തും എന്നും മുന്നറിയിപ്പുണ്ട്. പരാതികൾ 04132 262090 എന്ന നമ്പറിൽ അറിയിക്കണം.
പെൺകുട്ടിയെ ശല്യം ചെയ്‌തെന്ന പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി; പൊലീസുകാരന്റെ നെഞ്ചിൽ ഇടിച്ച് 52കാരൻ
കോഴിക്കോട്: പെൺകുട്ടിയെ ശല്യം ചെയ്‌തെന്ന പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പൊലീസിനെ ആക്രമിച്ചു. എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ആക്രമണം നടത്തിയ കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെ (52) എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.
പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് സ്റ്റേഷനിൽ വച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. പിന്നാലെ അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളി നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു.
തടയാനെത്തിയ സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പൊലീസുകാർക്ക് നേരെയും ഇയാൾ ആക്രമണം നടത്തി. പിന്നാലെ സ്റ്റേഷൻ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന എഎസ്ഐ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർ ആശ്രയ് എന്നീ പൊലീസുകാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
പൊലീസിനെ ആക്രമിച്ചതിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും ആണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.