ഇരിങ്ങാലക്കുട: കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ മാടായിക്കോണത്താണ് ദാരുണ സംഭവം നടന്നത്.
മാടായിക്കോണം ചെറാക്കുളം വീട്ടില് ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ ഹെന്നയെ ചവിട്ടു പടിയിൽ കിടന്നിരുന്ന പാമ്പ് കടിക്കുകയായിരുന്നു.
മാടായിക്കോണത്തുള്ള ഭര്‍തൃവീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. ഉടൻ തന്നെ ഹെന്നയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സക്കിടെ പുലർച്ചെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില് പീറ്ററിന്റെ മകളായ ഹെന്ന കുറുവഞ്ചേരി ഇമൈന്ഡ് ആശുപത്രിയിൽ സൈക്കോളജിസ്റ്റാണ്. മകന് ഹെയ്ദൻ. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് നടക്കും.
കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി സ്വർണക്കടയുടമയ്ക്ക് ദാരുണാന്ത്യം
കട്ടപ്പനയിൽ സ്വർണക്കടയുടമ കടയിലെ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ആണ് നഗരത്തിലുള്ള കട്ടപ്പന പവിത്ര ഗോള്‍ഡിൻ്റെ ഉടമകളിൽ ഒരാളായ പുളിക്കല്‍ സണ്ണി ഫ്രാന്‍സിസ് കടയുടെ ലിഫ്റ്റിൽ കുടുങ്ങുങ്ങി മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2 നാണ് സംഭവം. വാർഷിക പരിശോധനയ്ക്കായി ഫയർഫോഴ്‌സ് ടീം ജ്വല്ലറിയിൽ വന്നുപോയ ഉടനെയായിരുന്നു അപകടം. ഇവർ പോയതിനു പിന്നാലെ സണ്ണി ലിഫ്റ്റിൽ കയറി. കയറിയയുടൻ ലിഫ്റ്റ് തകരാറിലായി.
തുടർന്ന് ഇദ്ദേഹം ടെക്‌നീഷ്യനുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെ, ലിഫ്റ്റ് പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് ഉയര്‍ന്നുപൊങ്ങുകയായിരുന്നു. ഉയർന്നു പൊങ്ങിയ ലിഫ്റ്റ് മുകളിലെ നിലയിൽ ശക്തിയായി ഇടിച്ചു നിന്നു. ഇതിനിടെ വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റിന്റെ വാതിൽ തുറക്കാനുള്ള ശ്രമം പാഴായി. തുടർന്ന് വിവരം അറിയിച്ചതിനെ തുടന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി വാതിൽ വെട്ടിപ്പൊളിച്ചാണ് സണ്ണിയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ലിഫ്റ്റ് വേഗത്തിൽ മേലേക്ക് പൊങ്ങി നിന്നപ്പോൾ ലിഫ്റ്റിനുള്ളിൽ തലയിടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന പൊലീസും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും സ്ഥലത്തെത്തി.