മലപ്പുറം: ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് ശക്തമായ സന്ദേശം നൽകിയതോടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് പിവി അൻവർ. പിവി അൻവറിനെ പൂർണ്ണമായും തള്ളിയാണ് കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ചത്.
മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് കോൺഗ്രസിൽ നിന്നും ഒരു വിജയം ഉറപ്പുള്ള സീറ്റ് ഉറപ്പിക്കാനാണ് അൻവറിന്റെ നീക്കം. ഇക്കാര്യത്തിൽ ഉറപ്പ് ലഭിക്കുന്നതു വരെ നിലമ്പൂരിൽ ഷൗക്കത്തിനായി രംഗത്തിറങ്ങില്ലെന്ന ശക്തമായ നിലപാടിലാണ് അൻവർ.
കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനാണ് സ്ഥാനാർത്ഥിക്ക് എതിരായി നിരന്തരം പ്രസ്താവനകളുമായി അൻവർ കളം നിറയുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ഭീഷണിയും ഇടയ്ക്കിടെ ഉന്നയിക്കുന്നുണ്ട്.
ഇതിനിടെ ഇന്ന് കുഞ്ഞാലിക്കുട്ടിയുമായി അൻവർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അൻവറിനെ പിണക്കേണ്ട എന്ന നിലപാടാണ് മുസ്ലിം ലീഗിനുള്ളത്. എന്നാൽ അവിടേയും പ്രതിസന്ധിയുള്ളത് മലപ്പുറത്ത് കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകൾ കുറവാണ്.
ഭൂരിപക്ഷവും ലീഗിന്റെ കൈയ്യിലാണ്. അൻവറിന് ഒരു ഉറപ്പുളള സീറ്റിനായി ലീഗ് തന്നെ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അൻവറിനായി അത്തരമൊരു തീരുമാനം മുസ്ലിം ലീഗിൽ നിന്നും ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
അൻവറിന്റെ കാര്യത്തിൽ കോൺഗ്രസ് ഇന്നുവരെ എടുക്കാത്ത കടുത്ത നിലപാടിൽ തന്നെയാണ്. അൻവറിന്റെ ഒരു ഭീഷണിയും കണക്കിലെടുക്കുന്നില്ലെന്ന സന്ദേശമാണ് നേതൃത്വം ഇതോടെ നൽകിയിരിക്കുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആര്യാടൻ ഷൗക്കത്തിനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച അൻവറിനോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിൽ തന്നെയാണ് കോൺഗ്രസിന്റെ പുതിയ നേതൃത്വം.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് നിലമ്പൂരിൽ എത്തുന്നുണ്ട്. എന്നാൽ അൻവറുമായി ചർച്ചയ്ക്ക് സതീശൻ തയാറാകില്ലെന്ന് ഉറപ്പാണ്.









