കൊച്ചി: റോഡിലേക്ക് ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദ് മരിച്ചു. കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടമുണ്ടായത്. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്.
ഇതിന് പിന്നാലെ ഇതുവഴി ബൈക്കിലെത്തിയ മേല്‍ശാന്തിയും അപകടത്തിൽപെട്ടു. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ മറ്റു യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
മേഖലയിൽ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ ഒടിഞ്ഞു വീണത്. എന്നാൽ പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും
സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി മൂന്ന് മണിക്കൂർ നേരം മേഖലയിൽ തുടർന്നെങ്കിലും നടപടി ഒന്നും സ്വീകരിക്കാതെ മടങ്ങി. ഇതിനു പിന്നാലെ എത്തിയ ഗഫൂര്‍ അപകടത്തിൽപ്പെടുകയായിരുന്നു.
എന്നാ ഇനി സാറൊന്ന് ഊതിക്കെ…ബ്രെത്ത് അനലൈസര്‍ പരിശോധനക്കെത്തിയ കെ എസ് ആർ ടി സി ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം: ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി മദ്യപിച്ചെത്തിയ കെഎസ്ആർടിസി ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ എം.എസ്.മനോജിനെതിരെയാണ് നടപടി. മെയ് രണ്ടിനാണ് സംഭവം.
യൂണിറ്റിലെ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധന നടത്താനുള്ള ചുമതല മനോജിനായിരുന്നു. എന്നാൽ മനോജ് രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടിക്കെത്തിയ സമയത്ത് പ്രത്യേക പരിശോധകസംഘം ഡിപ്പോയിലുണ്ടായിരുന്നു.
മനോജ് മദ്യപിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് പരിശോധിക്കാന്‍ ഡ്യൂട്ടി സ്റ്റേഷന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പരിശോധകസംഘത്തെ കണ്ട് മനോജ് ഡിപ്പോയില്‍ നിന്ന് ആരുമറിയാതെ പുറത്തുപോയി.
തുടർന്ന് സംഭവം അന്വേഷിച്ച വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനോജിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കൃത്യവിലോപം, ചട്ടലംഘനം, അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.