തിരുവനന്തപുരം: കേരളത്തിൽ നാളെ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ കനക്കുകയാണ്. വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ അതീവ ജാഗ്രത പാലിക്കണം.
ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ എന്നിവ കണക്കിലെടുക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പം നിലവിലുണ്ട്. കനത്ത മഴയും കാറ്റും വീശാൻ ഇടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത കൈക്കൊള്ളണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് ഇപ്പോഴേ നൽകിയിട്ടുണ്ട്. ഈ അലർട്ടുകൾ പെട്ടെന്ന് റെഡ് അലർട്ടിലേക്ക് മാറാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ നേരത്തെ മുൻകരുതലുകൾ സ്വീകരിക്കുന്നതാണ് നല്ലത്.
മഴക്കാലത്ത് വാഹനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. ബ്രേക്കുകൾ, ടയറുകൾ, വെളിച്ചം എന്നിവ ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തണം. മഴയുള്ളപ്പോൾ മിതമായ വേഗത്തിൽ വാഹനം ഓടിക്കണം.