ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം. കൃത്യമായ വിവരം ശേഖരിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമം തകർത്തു.
നേപ്പാൾ പൗരനായ ഭീകരന്റെ സഹായത്തോടെ ആക്രമണം നടത്താനാണ് ശ്രമം നടത്തിയത്. പാകിസ്ഥാൻ എംബസിക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
പാകിസ്താൻ ചാരനായ റാഞ്ചി സ്വദേശി അഖ്ലഖ് അസം, നേപ്പാൾ സ്വദേശി അൻസുറുൾ മിയ അൻസാരി എന്നിവരെ പിടികൂടിയിട്ടുണ്ട്. മൂന്ന് മാസമായി ആക്രമണത്തിനായുള്ളള്ള തയാറെടുപ്പിലായിരുന്നു ഇവർ.
എന്നാൽ ഈ വിവരം കൃത്യമായി മനസിലാക്കിയ രഹസ്യാന്വേഷണ ഏജൻസികളും ഇവർക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു. സൈനിക ക്യാമ്പുകൾ ഉൾപ്പെടെയുള്ളവയാണ് സംഘം ലക്ഷ്യമിട്ടത്.
ഇന്ത്യയിൽ നിന്നും ശേഖരിച്ച വിവരങ്ങളുമായി പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നേപ്പാൾ സ്വദേശി പിടിയിലായത്. ഇയാൾ പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചയാളാണ്. അൻസാരിക്ക് ഡൽഹിയിൽ സഹായങ്ങൾ ചെയ്തുനൽകിയത് റാഞ്ചിസ്വദേശിയാണെന്നും തെളിഞ്ഞിട്ടുണ്ട്.
ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസിനും ഈ ആക്രമണ പദ്ധതി സംബന്ധിച്ച് വിവരം ഉണ്ടായിരുന്നു. ഹൈക്കമീഷൻ ഉദ്യോഗസ്ഥരായ മുസമ്മിൽ, ഡാനിഷ് എന്നിവർക്കാണ് ഭീകരരുമായി ബന്ധമുള്ളതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.