ഒക്‌സ്‌ഫോര്‍ഡ്: സ്വര്‍ണ ടോയ്‌ലെറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ കോടീശ്വരനെ കുറ്റവിമുക്തനാക്കി കോടതി. ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ നിന്നാണ് സ്വര്‍ണ ടോയ്‌ലെറ്റ് മോഷ്ടിക്കാൻ ശ്രമിച്ചത്.
ഇംഗ്ലണ്ടിലെ ബെര്‍ക്ക്‌ഷെയറിലെ വിങ്ക്ഫീല്‍ഡ് സ്വദേശിയായ ഫ്രെഡ് ഡോയെയാണ് രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കോടതി കുറ്റവിമുക്തമാക്കിയത്. മോഷ്ടാക്കള്‍ ഫ്രെഡിനെ കേസില്‍ പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
ഒക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ഫ്രെഡ് ഡോയുടെ ശിക്ഷ റദ്ദാക്കിയത്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗറിസിയോ കറ്റേലന്‍ ആണ് ‘അമേരിക്ക’ എന്ന് പേരുള്ള 18-കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ടോയ്‌ലെറ്റിനു രൂപം നൽകിയത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ സോളമന്‍ ആര്‍. ഗഗ്ഗന്‍ഹെയിം മ്യൂസിയത്തിനായി 2016-ലാണ് ഈ സ്വര്‍ണ ടോയ്‌ലെറ്റ് നിര്‍മിക്കപ്പെട്ടത്. പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സ്വര്‍ണ ടോയ്‌ലെറ്റ് ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ സ്ഥാപിച്ചത്. 103 കിലോ തൂക്കംവരുന്ന ടോയ്‌ലെറ്റിന് മോഷ്ടിക്കപ്പെട്ട സമയത്ത് നാലുമില്യണ്‍ ഡോളറായിരുന്നു മൂല്യം.
ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നൽകാൻ ജ്വല്ലറിയില്‍ നിന്നും സ്വർണമാല മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
തൃശൂര്‍: ഭാര്യക്ക് പിറന്നാള്‍ സമ്മാനം വാങ്ങിക്കാനെന്ന വ്യാജേന എത്തി ജ്വല്ലറിയില്‍ നിന്നും സ്വർണമാല മോഷ്ടിച്ച യുവാവ് പിടിയിൽ. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരന്‍ വീട്ടില്‍ ജോണ്‍സണ്‍ മകന്‍ ഇമ്മാനുവല്‍ (32 ) ആണ് അറസ്റ്റിലായത്.
മൂന്നര പവന്റെ സ്വര്‍ണമാലയാണ് ഇമ്മാനുവൽ മോഷ്ടിച്ചത്. പ്രതിയെ തൊടുപുഴയില്‍ നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടുകയായിരുന്നു.
മെയ് 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി സ്വര്‍ണമാല വേണമെന്ന് പറഞ്ഞെത്തിയ പ്രതിക്ക് ജ്വല്ലറി ജീവനക്കാര്‍ വിവിധതരം സ്വര്‍ണമാലകള്‍ കാണിച്ചുകൊടുത്തു.
തുടര്‍ന്ന് സ്വര്‍ണമാല തിരഞ്ഞെടുക്കുന്നതിനിടയില്‍ പ്രതി തന്ത്രപൂര്‍വ്വം മൂന്നര പവന്‌റെ മാല കൈക്കലാക്കുകയായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.