പാകിസ്താന് പരസ്യ പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയിൽ നിന്നുള്ള ആപ്പിളിന് അനൗദ്യോഗിക നിരോധനം ഏര്‍പ്പെടുത്തി പുണെയിലെ പഴക്കച്ചവടക്കാര്‍. തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിളുകള്‍ ഇനി വില്‍ക്കില്ല എന്നാണ് കച്ചവടക്കാരുടെ തീരുമാനം, ഇതിനെ പിന്തുണച്ച് നാട്ടുകാരും എത്തി.
മറ്റുരാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധയിടങ്ങളില്‍നിന്നുമുള്ള ആപ്പിളുകളാണ് നാട്ടുകാര്‍ ഇപ്പോള്‍ ചോദിച്ചുവാങ്ങുന്നത് എന്ന് കച്ചവടക്കാര്‍ പറയുന്നു. ഇതോടെ പുണെയിലെ പഴക്കടകളിലൊന്നുംതന്നെ തുര്‍ക്കി ആപ്പിള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ചന്തകളില്‍ തുര്‍ക്കി ആപ്പിളിന്റെ ആവശ്യക്കാരില്‍ 50 ശതമാനത്തോളം കുത്തനെ ഇടിവുണ്ടായതായി മറ്റ് കച്ചവടക്കാര്‍ പറയുന്നു. മൊത്തവ്യാപാരത്തില്‍ മാത്രമല്ല, ചില്ലറ വ്യാപാരത്തിലും നിരോധനം വലിയതോതില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍വീഴുകയും ഇരുരാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇന്ത്യയേയും പാകിസ്താനേയും പിന്തുണച്ചുകൊണ്ട് വിവിധ രാജ്യങ്ങളും മുന്നോട്ടുവന്നിരുന്നു.
ഈ സമയത്താണ് പാകിസ്താന് പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തുര്‍ക്കി മുന്നോട്ടുവന്നത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ പിന്താങ്ങുന്നതിലൂടെ തുര്‍ക്കിയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ വാദങ്ങളും ഉയര്‍ന്നിരുന്നു.
പൊതുവില്‍ ഈ സീസണില്‍ 1000 മുതല്‍ 1,200 കോടിവരെ വിറ്റുവരവ് ലഭിക്കാറുണ്ട്. ഈ ലാഭം വേണ്ട എന്നുവയ്ക്കുന്നതിലൂടെ രാജ്യത്തിനോടും സര്‍ക്കാരിനോടും പട്ടാളക്കാരോടുമുള്ള തങ്ങളുടെ പിന്തുണകൂടിയാണ് അറിയിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
എന്തായാലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ സമ്പത്തിലേക്ക് തങ്ങളുടെ ഭാഗത്തുനിന്നും ചെറിയതോതിലുള്ള സഹായം പോലുംവേണ്ട എന്ന ദൃഢനിശ്ചയത്തിലാണ് പുണെയിലെ പഴക്കച്ചവടക്കാര്‍.