കുടിയേറ്റം നിയന്ത്രിക്കുന്നതിനു കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി യുകെ സർക്കാർ രംഗത്തു വന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് സർക്കാർ ധവളപത്രം ഇറക്കി. വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ധവളപത്രം.
നേരത്തെ യു കെയില്‍ അഞ്ചുവര്‍ഷം താമസിച്ച ഒരു വ്യക്തിക്ക് സ്വാഭാവികമായും പൗരത്വത്തിനുള്ള അര്‍ഹത ലഭിക്കുമായിരുന്നു. എന്നാല്‍ ഇതിപ്പോള്‍ 10 വര്‍ഷമാക്കി ഉയര്‍ത്തി. ഐഎല്‍ആര്‍ അനുവാദ കാലാവധി പത്തു വര്‍ഷമാക്കുന്നതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന തോന്നലിലാണ് തീരുമാനം.
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്തതാണ് കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് സമൂഹവുമായി ഒത്തുപോകുന്നതില്‍ തടസ്സമാകുന്നത് എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ഏതു രീതിയിലുള്ള കുടിയേറ്റമാണെങ്കിലും മുഖ്യ അപേക്ഷകരുടെ ഇംഗ്ലിഷ് പ്രാവിണ്യ നിലവാരം ഉയര്‍ത്തും എന്ന തീരുമാനം എടുത്തിരിക്കുന്നത്.
മറ്റൊരു സുപ്രധാന മാറ്റം വന്നിരിക്കുന്നത് കെയര്‍ വര്‍ക്കര്‍ വിസയുമായി ബന്ധപ്പെട്ടാണ്. കെയര്‍ വര്‍ക്കര്‍ വിസ പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയാണെന്ന് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ അറിയിച്ചിട്ടുണ്ട്. കെയര്‍ സ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ വിദേശത്തു നിന്നും കെയറര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ കഴിയില്ല.
ഹോം ഓഫിസ് കണക്കു പ്രകാരം ക്രമക്കേടിലൂടെ 40000 പേരെങ്കിലും ഇവിടെ എത്തിയിട്ടുണ്ട്. പരിശീലനം നല്‍കിയാല്‍ ഇത്രയും പേരുടെ തൊഴില്‍ തദ്ദേശിയര്‍ക്ക് ഏറ്റെടുക്കാനാകും എന്നാണു കരുതുന്നത്.
അതിനു പകരമായി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി ബ്രിട്ടീഷ് കെയറര്‍മാരുടെ ഒരു സേനയെ സൃഷ്ടിക്കണമെന്നുമാണ് ഹോം സെക്രട്ടറി ആവശ്യപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളിക്കു തടയിടുക ലക്ഷ്യമിട്ടാണ് ലേബര്‍ സര്‍ക്കാര്‍ അടിയന്തരമായി കുടിയേറ്റ നിയന്ത്രണ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണു വിലയിരുത്തല്‍.
സ്റ്റുഡന്റ് ഫീ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗനിര്‍ദേശങ്ങളും പത്രികയിലുണ്ട്. പഠന ശേഷം രണ്ടു വര്‍ഷം തുടരാന്‍ അനുവദിച്ചിരുന്നത് ഇനി 18 മാസമാക്കി മാറ്റിയേക്കും. വിദ്യാര്‍ഥി വീസകളിലെത്തി സ്ഥിരതാമസത്തിലേക്കു മാറുന്നതിന്റെ എണ്ണത്തിലെ വര്‍ധന ചൂണ്ടിക്കാട്ടിയാണിത്.
കാതലായ മറ്റൊരു മാറ്റം വന്നിരിക്കുന്നത് വിദേശ കുറ്റവാളികളുടെ കാര്യത്തിലാണ്. നേരത്തെ, ഒരു വിദേശി ബ്രിട്ടനില്‍ കുറ്റം ചെയ്താല്‍, ഒരു വര്‍ഷത്തിലധികം ജയില്‍ ശിക്ഷ ലഭിച്ചാല്‍ മാത്രമെ നാടുകടത്തുമായിരുന്നുള്ളു. എന്നാല്‍, പുതിയ നിയമമനൂസരിച്ച്, ഒരു വിദേശി എന്ത് കുറ്റം ചെയ്താലും വിസ റദ്ദാക്കാനും നാടുകടത്താനുമുള്ള വിവേചനാധികാരം ഹോം ഡിപ്പാര്‍ട്ട്‌മെന്റിന് ഉണ്ടായിരിക്കും.
കുടുംബജീവിതം എന്ന അവകാശം ലക്ഷ്യമിട്ട് യുകെയില്‍ തുടരാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായി യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷന്‍ വ്യാഖ്യാനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതു പരിഗണിക്കുന്നുണ്ട്. അസാധാരണ സാഹചര്യങ്ങള്‍ എന്ന പേരില്‍ രാജ്യത്തു തുടരാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം.