കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എടിഎസ് പരിശോധന നടത്തുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബയുടെ കൊച്ചിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഐബി ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്.
മേയ് എട്ടിനാണ് ഓപ്പറേഷന്‍ സിന്ദൂറിനെ എതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് റിജാസിനെയും വനിതാ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് നാഗ്പൂർ പൊലീസാണ് ഇരുവരെയും പിടികൂടിയത്. ഡല്‍ഹിയില്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയപ്പോഴാണ് റിജാസിനെ അറസ്റ്റ് ചെയ്തത്.
യുവാവിനെതിരെ ബിഎന്‍എസ് 149,192 , 351, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടപടി സ്വീകരിച്ചത്.
ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തെന്നും കേസിൽ പറഞ്ഞിരുന്നു. മക്തൂബ്, ഒബ്‌സര്‍വേര്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളില്‍ സജീവമായി എഴുതുന്ന ആള്‍ കൂടിയാണ് റിജാസ്.