മുംബൈ: ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയ്ക്കുനേരെ ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് മുംബൈ പോലീസ് അറിയിച്ചു. എന്നാൽ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ബോംബ് ഭീഷണി വന്നതായി ആശുപത്രി അധികൃതരില്‍ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന പരിശോധന നടത്തി. എന്നാൽ സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെയും സമാനമായ രീതിയില്‍ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ (ജിസിഎ) ഔദ്യോഗിക ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നിരുന്നു.
‘നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും’ എന്നായിരുന്നു സന്ദേശം. ഇതിനു പിന്നാലെ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും സ്റ്റേഡിയത്തിന്‍റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിന് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മുംബൈയില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും വ്യാജ ഭീഷണി ഉയർന്നിരുന്നു.
ചണ്ഡീഗഡ്-മുംബൈ വിമാനത്തില്‍ ബോംബ് വച്ചിട്ടുള്ളതായി ഒരു അജ്ഞാതന്‍ വിമാനത്താവളത്തിലേക്ക് ഫോണിലൂടെയാണ് വിളിച്ചറിയിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും വിമാനത്തില്‍ പരിശോധന നടത്തി അപകടകരമായി ഒന്നുമില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.
മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനം ഐസൊലേഷൻ ബേയിലേയ്ക്ക് മാറ്റിയിരുന്നു. പിന്നാലെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.