ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് പാകിസ്താൻ ഡ്രോണാക്രമണം നടത്തിയത്. പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനവും അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളും ഇന്ത്യൻ സൈന്യം തകർത്തു.
ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ കരുതലിന്റെ ഭാഗമായി ജമ്മുവിൽ വെളിച്ചം അണച്ചു. ജമ്മുവിലും കുപ്വാരിയിലും ബ്ലാക്ക് ഔട്ട് ആണ്.
രണ്ടു വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. കശ്മീരിലെ അഖ്നൂർ, സാംബ, കഠ്‌വ എന്നിവിടങ്ങളിൽ വെടിവെപ്പ് നടക്കുന്നതായാണ് വിവരം.
ജമ്മുവിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. ഡ്രോൺ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയിൽ ഷെല്ലിംഗ് ആക്രമണവും നടക്കുന്നുണ്ടെന്നാണ് വിവരം.
ജമ്മു കശ്മീരിനു പുറമെ പഞ്ചാബിലെ ഗുർദാസ്പുരിലും പഠാൻകോട്ടിലും രാജസ്ഥാന്റെ അതിർത്തി മേഖലകളിലും വിളക്കുകൾ അണച്ചിട്ടുണ്ട്. കശ്മീരിലും പഞ്ചാബിലും ജയ്ഷെ മുഹമ്മദും ലഷ്കറെ തയ്ബയും ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജാഗ്രത കർശനമാക്കിയിരിക്കുകയാണ്.
അതേസമയം പാക്കിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. ഒടിടി, സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും സമൂഹമാധ്യമങ്ങളിലും പാക്കിസ്ഥാനിൽനിന്നുള്ള ഉള്ളടക്കങ്ങൾ ഒരു തരത്തിലും സംപ്രേഷണം ചെയ്യരുതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കി.
പാക്ക് സിനിമകൾ, വെബ് സീരീസ്, പാട്ടുകൾ, പോഡ്കാസ്റ്റ് തുടങ്ങി എല്ലാത്തരം ഉള്ളടക്കങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.