ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാർലമെന്റ് സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പാക് എം പിയും പാകിസ്താൻ മുൻ സൈനിക ഉദ്യോഗസ്ഥനുമായ താഹിർ ഇക്ബാൽ. ദൈവത്തിനു മാത്രമേ രക്ഷിക്കാനാകൂ എന്നും ദൈവം പാകിസ്താനികളെ രക്ഷിക്കട്ടെയെന്നും പറഞ്ഞാണ് താഹിർ ഇക്ബാൽ വിങ്ങിപൊട്ടിയത്.
പാർലമെന്റിൽ നിന്നുള്ള താഹിർ ഇക്ബാലിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ കനത്ത തിരിച്ചടിയിൽ അതിപതറിയിരിക്കുകയാണ് പാകിസ്താൻ. ഇന്ത്യൻ സൈനിക കേന്ദ്രത്തിന് നേരെ പാകിസ്താൻ ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും സൈന്യം ശക്തമായി പ്രതിരോധിച്ചിരുന്നു.
ഇന്ത്യയെ ആക്രമിച്ചാൽ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇന്ത്യ പലകുറി മുന്നറിയിപ്പ് നൽകിയിട്ടും പ്രകോപനം തുടരുകയാണ് പാക് സൈന്യം. ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പാകിസ്താൻ നടത്തിയ മിസൈലാക്രമണങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും സൈന്യം ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ട്.
പാക് സൈനികരുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യൻ സൈന്യം തകർത്തതായി പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ജമ്മു, പത്താൻകോട്ട്, അമൃത്സർ, അവന്തിപുര, ശ്രീനഗർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പാക് സൈനിക ആക്രമണശ്രമം.
പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകൾ ഇന്ത്യൻ സൈന്യം ഡ്രോൺ ഉപയോഗിച്ച് തകർക്കുകയായിരുന്നു. പാകിസ്ഥാൻ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ന് രാവിലെയാണ് ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായി ഇന്ത്യൻ സൈന്യം വീണ്ടും തിരിച്ചടിച്ചത്. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. ജമ്മു കശ്മീരിലെ കുപ് വാര,ബാരാമുള്ള, മെന്ദാർ, ഉറി, പൂഞ്ച്, രജൗരി മേഖലകളിൽ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനമില്ലാതെ പാക് സൈന്യം പീരങ്കികളും മറ്റും ഉപയോഗിച്ച് വെടിവയ്പ് തുടർന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.