ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരച്ചിലിനിടെ ഭീകരബന്ധമുള്ള യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുൽഗാം സ്വദേശി ഇംതിയാസ് അഹമ്മദ് മഗ്രെയാണ് മരിച്ചത്.
നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തെരച്ചിൽ നടക്കുന്നതിനിടെ രക്ഷപ്പെടാനായി ഇയാൾ നദിയിലേക്ക് ചാടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പാകിസ്താൻ ഭീകര വാദികളുടെ 2 ഒളിത്താവളങ്ങളെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി.
ടാങ്മാർഗ് വനത്തിൽ സുരക്ഷാ സേന തകർത്ത ഒളിത്താവളം സംബന്ധിച്ച് ഇയാളാണ് വിവരം നൽകിയത് എന്നും പോലീസ് പറയുന്നു. ഒരു ഒളിത്താവളം നേരത്തെ ഇയാള്‍ പൊലീസിന് കാണിച്ചുകൊടുത്തിരുന്നു. ഇവിടെ നിന്ന് ആയുധങ്ങള്‍ അടക്കം കണ്ടെത്തിയിരുന്നു. രണ്ടാമത്തെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിനിടെ ഇയാള്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി നദിയിലേക്ക് ചാടുകയായിരുന്നു.
ഒളിത്താവളത്തിന് സമീപത്തെത്തറായപ്പോഴാണ് ഇയാൾ നദിയിലേക്ക് ചാടിയത്. എന്നാൽ ഇയാളുടെ സഞ്ചാരം പൊലീസ് ഡ്രോൺ ക്യാമറ വഴി നിരീക്ഷിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ വൈകുന്നേരത്തോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.