തിരുവനന്തപുരം: കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെള്ളം കയറി. അത്യാധുനിക സി ടി മെഷീൻ സ്ഥാപിച്ച റൂമിൽ വരെ വെള്ളം കയറിയെന്നാണ് വിവരം.
ഇതോടെ ചികിത്സക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. താഴ്ന്ന പ്രദേശവും ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതുമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നതെന്നാണ് ആക്ഷേപം.
അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതുക്കിയ മഴ മുന്നറയിപ്പ് പുറത്തിറക്കി. സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അഞ്ച് ദിവസം കൂടി മഴ തുടരുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
മെയ് ആറിന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മെയ് 7ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.