കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കൊച്ചി മേയറുടെ നിർദ്ദേശത്തെ തുടർന്നാണ് സ്വപ്നയെ സസ്പെൻഡ് ചെയ്തത്.
അതേസമയം, സ്വപ്നയുടെ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സ്വപ്ന ഔദ്യോഗിക കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന കാര്യവും വിജിലൻസിന്റെ അന്വേഷണ പരിധിയിലുണ്ട്.
വൈറ്റിലയിലെ കോർപ്പറേഷൻ സോണൽ ഓഫീസിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. വിജിലൻസ് ഇവിടെ നിന്നും രേഖകൾ പിടിച്ചെടുത്തു.
വൈറ്റിലയിലെ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസിലെ എൻജിനീയറിങ് ആൻഡ് ടൗൺ പ്ലാനിങ് വിഭാഗത്തിൽ വിജിലൻസ് സി ഐ ഫിറോസിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശോധനനമടത്തിയിരുന്നു.
മുൻപ് സ്വപ്ന നൽകിയ ബിൽഡിംഗ് പെർമിറ്റുകളുടെ രേഖകളിലും വിജിലൻസ് വിശദമായ പരിശോധന നടത്തും.
സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിർമാണ പെർമിറ്റുകളുടെ പൂർണ്ണവിവരം വിജിലൻസ് സംഘം ശേഖരിച്ചിട്ടുണ്ട്. സ്വപ്നയുടെ കാറിൽ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ബുധനാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ നാടകീയമായി വിജിലൻസ് പിടികൂടിയത്. തൃശ്ശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപത്തു വെച്ച് പണം വാങ്ങുന്നതിനിടെയാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്.
മൂന്നു നിലകളുള്ള അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു.
സ്വപ്ന നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും നമ്പർ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ നേരെ വിജിലൻസിനെ സമീപിച്ചത്.









