ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായക യോഗങ്ങൾ നടക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഉൾപ്പെടെയുള്ളവർ യോഗങ്ങൾക്കായി പ്രധാനമന്ത്രിയുടെ 7- ലോക് കല്യാൺ മാർഗിലുള്ള വസതിയിലെത്തി.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സുരക്ഷകാര്യ മന്ത്രിസഭാ സമിതി യോഗമാണ് ഇന്ന് ചേരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് അധ്യക്ഷത വഹിക്കും തുടർന്ന് മന്ത്രിസഭാ സാമ്പത്തിക കാര്യ സമിതിയുടെയും യോഗം ചേരും, അതിനുശേഷം മന്ത്രിസഭാ യോഗവും ചേരുമെന്നാണ് പുറത്തുവരുന്ന വിവരം.
സൂപ്പർ കാബിനറ്റ് എന്നറിയപ്പെടുന്ന കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാർ ഉൾപ്പെടുന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗം ഇതിൽ പ്രധാനമാണ്.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് 2019 ലാണ് അവസാനമായി സൂപ്പർ കാബിനറ്റ് ചേർന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിലൂടെയാണ് അന്ന് ഇന്ത്യ പ്രതികരിച്ചിരുന്നത്.
പാകിസ്ഥാന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു. സേനാമേധാവികളടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
ദേശീയ പ്രാധാന്യമുള്ള പ്രധാന രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങൾ അവലോകനം ചെയ്യുന്നതിലും തീരുമാനമെടുക്കുന്നതിലും രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയോഗം നിർണായക പങ്ക് വഹിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരാണ് നിലവിലെ രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയിലെ അംഗങ്ങൾ.
പാക് വിമാനങ്ങൾക്ക് വ്യോമപാത തടയുന്നതും കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങൾ വിലക്കുന്നതും ഉൾപ്പെടെയുള്ള തീരുമാനങ്ങളും പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന യോഗങ്ങളിലുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിൽ വിശദീകരിക്കും.