തിരുവനന്തപുരം: ബോംബ് ഭീഷണി ഒഴിയാതെ തിരുവനന്തപുരം. ജർമ്മൻ കോൺസുലേറ്റിന് ആണ് ഇന്ന് ബോംബ് ഭീഷണി സന്ദേശം എത്തിയത്.
ഇ മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിനും ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനും ഇന്നലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
ഇമെയിൽ വഴിയാണ് ഭീഷണി വന്നത്. ധനകാര്യ സെക്രട്ടറിയുടെ ഔദ്യോഗിക ഇ മെയിലേക്കാണ് ഇന്നലെ സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നായിരുന്നു സന്ദേശം പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ പോലീസ് പരിശോധന തുടങ്ങുകയും ചെയ്തു.
രാജ്ഭവനിലും, തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ഇത്തരത്തിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. ഇവിടേയും പരിശോധന നടത്തി.
കഴിഞ്ഞ രണ്ട് ദിവസമായി ഇത്തരത്തിൽ ഭീഷണി സന്ദേശം വ്യാപകമായി പല സ്ഥാപനങ്ങൾക്കും വരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് രണ്ടിന് കേരളത്തിൽ എത്താനിരിക്കെയാണ് ഇത്തരം ഭീഷണി സന്ദേശങ്ങൾ എത്തിയത്ത്. അതുകൊണ്ട് തന്നെ ഗൗരവമായി കണ്ടുള്ള പരിശോധനകളാണ് നടക്കുന്നത്.