തൊടുപുഴ: കഴിഞ്ഞ ഓഗസ്റ്റ് മാസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മിൽക്ക് വെൻഡിങ് മെഷീൻ ഇടുക്കി ജില്ലയിൽ ആദ്യമായി മൂന്നാറിൽ പ്രവർത്തനം തുടങ്ങിയിരുന്നു.
കാലാവസ്ഥകൊണ്ട് സഞ്ചാരികളുടെ മനം കവരുന്ന മൂന്നാറിലെ മിൽക്ക് എടിഎം കണ്ട് ഞെട്ടിയിരിക്കുകയാണ് സ്‌കോട്ടിഷ് സ്വദേശിയായ ഹഗ് ഗാര്‍നര്‍.
സഞ്ചാരിയായ ഹഗ് തൻ്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്.
എന്നാൽ ഒരു ലിറ്റര്‍ പാലിന്റെ വിലയാണ് ഇയാളെ അത്ഭുതപ്പെടുത്തിയത്. ലിറ്ററിന് 0.60 ഡോളര്‍ (52 രൂപ) മാത്രമാണ് വിലയെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
10, 20, 50, 100 നോട്ടുകളില്‍ ഏതെങ്കിലുമൊന്ന് യന്ത്രത്തില്‍ നിക്ഷേപിച്ച് കുപ്പിയോ പാത്രമോ വച്ച് കൊടുത്താല്‍ മതി കൊടുത്ത തുകക്കുള്ള പാല്‍ മെഷീനിലൂടെ വരും.
200 ലിറ്റര്‍ സംഭരണശേഷിയുള്ള മെഷീനാണ് മൂന്നാറിൽ സ്ഥാപിച്ചിരിക്കുന്നത്. 1000 ലിറ്ററോളം പാല്‍ ഒരു ദിവസം ഇതുവഴി ഗുണഭോക്താക്കളിലേക്കെത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
ഏകദേശം 4 ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് മില്‍ക്ക് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
തന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്തരത്തിലൊരു സംഭവം കണ്ടിട്ടില്ലെന്നും ഹൂഗ് വീഡിയോയിൽ പറയുന്നു.
24 മണിക്കൂർ പ്രവർത്തിക്കുന്ന മിൽക്ക് എടിഎം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ രാവില എട്ട് മുതൽ രാത്രി ഏഴ് വരെ എന്ന് വെൻഡിങ് മെഷീന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
മൂന്നാറിലാണ് സംഭവമെങ്കിലും ഇന്ത്യ എന്നാണ് ഹൂഗ് പറയുന്നത്. കേരളം ഇപ്പോള്‍ ചിന്തിക്കുന്നത് ഇന്ത്യ പത്ത് വര്‍ഷം കഴിഞ്ഞാണ് ചിന്തിക്കുന്നതെന്നും യു.കെയിലും ജര്‍മനിയിലും ഇത്തരത്തില്‍ മില്‍ക്ക് എടിഎമ്മുകള്‍ ഉണ്ടെന്നും സോഷ്യൽ മീഡിയയിൽ കമന്റുകളുണ്ട്.
ദേവികുളം ബ്ലോക്കിലെ ലക്ഷ്മി ക്ഷീരസഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നാര്‍ ടൗണിന്റെ ഹൃദയഭാഗത്ത് തുടങ്ങിയ മില്‍ക്ക് എ.ടി.എം. ഉപഭോക്താക്കളുടെ സമയവും സൗകര്യവും അനുസരിച്ച് ഏത് സമയത്തും പാല്‍ വാങ്ങാം എന്ന ഉദ്ദേശത്തോടെയാണ് സ്ഥാപിച്ചത്.