ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അതീവ ദുഷ്‌കരാവസ്ഥയിലേക്ക്. അപകടം നടന്നിട്ട് 72 മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനത്തിൽ കാര്യമായ പുരോഗതികളില്ല. മേൽക്കൂരയുടെ ഭാഗങ്ങളിലൂടെ വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതിനാൽ ടണലിനകത്ത് ജലനിരപ്പ് ഉയരുന്നതു കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുകയാണ്.
തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നാഗർകർണുൽ ജില്ലാ കലക്ടർ ബി.സന്തോഷ് അറിയിച്ചു. അവസാന 40– 50 മീറ്ററിലേക്ക് പോകാൻ കഴിയുന്നില്ലെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും മറ്റു ചില ആളുകളുടെയും ഉപദേശങ്ങൾ തേടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികളുടെ അര കിലോമീറ്റർ അടുത്തുവരെ രക്ഷാപ്രവർത്തകർക്ക് എത്താനായെങ്കിലും ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ മുന്നോട്ടു നീങ്ങാനാവുന്നില്ല. പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത അതിവിദൂരമാണെന്നു തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു അറിയിച്ചു.