പാലക്കാട്: ട്രെയിനിൽ വെച്ച് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ വീട്ടിൽ സന്തോഷ് (34) ആണ് മരിച്ചത്. സന്തോഷിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ ഉറങ്ങാൻ കിടന്ന സന്തോഷ് പിന്നെ വാതിൽ തുറന്നിരുന്നില്ലന്ന് അമ്മ സുമതി പറഞ്ഞു. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും പ്രദേശവാസികളും ചേർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടത്.
സന്തോഷ് ഒറ്റപ്പാലം തഹസിൽദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഷൊർണൂർ പൊലീസ് എത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.