ആലപ്പുഴ: ജപ്തി ചെയ്ത വീടിനു മുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര പറവൂർ വട്ടത്തറയിൽ പ്രഭു ലാൽ (38) ആണ് മരിച്ചത്. വായ്പാ കുടിശികയെ തുടർന്ന് കേരള ബാങ്ക് ഇദ്ദേഹത്തെ വീട് ജപ്തി ചെയ്തിരുന്നു.
ഇന്നു വൈകിട്ടാണ് സംഭവം. കേരള ബാങ്ക് കുറവൻതോട് ശാഖാ അധികാരികൾ കഴിഞ്ഞ 24ന് ആണ് വീട് ജപ്തി ചെയ്തത്. 6 വർഷം മുൻപ് നിർമിച്ച വീടിനു 3 ലക്ഷം രൂപയായിരുന്നു പ്രഭുലാൽ വായ്പ എടുത്തിരുന്നത്.
വീട് ജപ്തി ചെയ്ത ശേഷം ബന്ധുവീട്ടിലാണ് മാതാപിതാക്കൾക്കൊപ്പം യുവാവ് താമസിച്ചിരുന്നത്. ജപ്തിക്ക് ശേഷം ദിവസവും വീട്ടിൽ വന്ന് പരിസരത്ത് അൽപസമയം ചെലവിടുമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
നിർമാണ തൊഴിലാളി ആയിരുന്ന പ്രഭു ലാലിനു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.