കോഴിക്കോട്: തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. കോഴിക്കോട് മുക്കത്താണ് അപകടമുണ്ടായത്. പി.സി തിയറ്ററിന്‍റെ പാരപ്പെറ്റിൽ നിന്നും താഴെ വീണാണ് മരിച്ചത്.
മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കോമളനെ താഴെ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്.
മൃതദേഹം മുക്കം പൊലീസ് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കോമളന്‍റെ ഭാര്യ നിമിഷ തിയറ്ററിൽ ശുചീകരണ തൊഴിലാളിയാണ്. ഇയാൾ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റർ ഉടമകൾ അറിയിച്ചു.
തിയറ്റര്‍ കെട്ടിടത്തിന്‍റെ വശങ്ങളിലായി ബാൽക്കെണി പോലെയുള്ള പാരപ്പെറ്റ് ഭാഗത്താണ് ഇയാള്‍ കിടക്കാറുള്ളത്. ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
താഴെ വീണ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.
മലപ്പുറത്തെ നരഭോജി കടുവയെ കുടുക്കാന്‍ ദൗത്യം തുടങ്ങി
മലപ്പുറം: കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയായ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് ദൗത്യം ആരംഭിച്ചത്.
കൂടാതെ 50 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവും ദൗത്യത്തിന്റെ ഭാഗമാകും. നരഭോജി കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. കുങ്കി ആനകളെ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
കുഞ്ചു എന്ന ആനയെ വ്യാഴാഴ്ച തന്നെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. പ്രമുഖ എന്ന ആന വെള്ളിയാഴ്ച എത്തും എന്നാണ് വിവരം. കടുവയെ പിടികൂടുന്നതിനായി മൂന്ന് കൂടുകളും സ്ഥാപിക്കും.
നിലവില്‍ ലഭിച്ച കാല്‍പാടുകള്‍ ഉള്‍പ്പെടെയുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ കടുവ പൂര്‍ണ ആരോഗ്യവാനാണെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ പ്രായപൂര്‍ത്തിയായ കടുവയാണ് എന്നും വിലയിരുത്തുന്നു.