വിഴിഞ്ഞത്തിന് സമീപം നീളമുളള ഗ്രാനൈറ്റ് പാളികൾ ലോറിയിൽ നിന്നും മിനി വാനിലേക്ക് മാറ്റുന്നതിനിടെ മറിഞ്ഞുവീണ് തൊഴിലാളികൾക്ക് പരിക്ക്.
പാളികൾക്ക് അടിയിൽ കിടന്ന തൊഴിലാളികളെ നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ പുറത്തെടുത്തു. അപകടത്തിൽ വിഴിഞ്ഞം ആഴാകുളം സ്വദേശി റെജീബിന്റെ(42) വലതുകാൽ ഒടിഞ്ഞു. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി സിദ്ദിഖിന്റെ(45) ഇടതുകാൽ മുട്ടിനുമുകളിൽ വച്ച് ഒടിഞ്ഞുതൂങ്ങി.
ഗ്രാനെറ്റ് പതിച്ച് ഇദ്ദേഹത്തിന്റെ വലതുകാൽക്കുഴയിലെ എല്ല് പുറത്തേക്ക് ചാടിപ്പോയി. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി അലിയാരുടെ (55) വലതുകാലിലെ മുട്ടിനുതാഴെ ആഴത്തിലുളള മുറിവേറ്റു. 10 ഗ്രാനൈറ്റാണ് തൊഴിലാളികളുടെ ശരീരത്തിൽ പതിച്ചത്.
നാട്ടുകാരും തുടർന്ന് പോലീസും പിന്നാലെ അഗ്‌നിരക്ഷാസേനയുമെത്തി ഇവരുടെ പുറത്തുകൂടെ മറിഞ്ഞ ഗ്രാനൈറ്റ് പാളികൾ നീക്കി. തുടർന്ന് മെഡിക്കൽകോളേജിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ഇവർ ചികിത്സയിലാണ്.
ഭാരമേറിയ ഗ്രാനൈറ്റ് പാളികൾ എടുത്തുമാറ്റുന്നതിൽ തൊഴിലാളികളുടെ എണ്ണക്കുറവും വൈദഗ്ധ്യമില്ലാത്തതുമാണ് അപകടത്തിനിടയാക്കിയത്.