പാലക്കാട്: നാല് വയസ്സുകാരനെ കിണറ്റിൽ തള്ളിയിട്ട അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വാളയാറിലാണ് സംഭവം. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. താൻ കിണറ്റിൽ വീണതല്ലെന്നും തന്നെ അമ്മയാണ് കിണറ്റിൽ തള്ളിയിട്ടതെന്നും കുട്ടി മൊഴി നൽകുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കിണറ്റിൽ നിന്ന് കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയ പുറത്തെടുത്തത്. തുടർന്ന് പുറത്തെത്തിയ കുട്ടി അമ്മ തന്നെ കിണറ്റിൽ തള്ളിയിട്ടെന്ന് പറയുകയായിരുന്നു. പിന്നാലെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.
എന്നാൽ അമ്മ ഇക്കാര്യം നിഷേധിച്ചിരുന്നു. മകനെ ഒരു കാരണവശാലും തള്ളിയിടില്ലെന്നായിരുന്നു ശ്വേതയുടെ വാദം. കുട്ടി മൊഴിയിൽ ഉറച്ചുനിന്നതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ആൾമറ ഉള്ള കിണറായതിനാൽ കുട്ടിക്ക് ഒറ്റയ്ക്ക് കിണറിന്റെ മുകളിൽ കയറാൻ കഴിയില്ലെന്നു പൊലീസ് പറഞ്ഞു. ശ്വേതയും നാല് വയസുകാരനായ മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരും ഭർത്താവും ഏറെ നാളായി അകന്ന് കഴിയുകയാണ്.
ശ്വേതയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ദൗത്യം ലക്ഷ്യം കണ്ടില്ല; പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം
ചെന്നൈ: ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവും വഹിച്ചുള്ള പിഎസ്എൽവി സി-61 യുടെ വിക്ഷേപണം പരാജയപ്പെട്ടു. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.
ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി-61 കുതിച്ചുയർന്നെങ്കിലും ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. വിക്ഷേപണശേഷമുള്ള മൂന്നാംഘട്ടത്തിലാണ് പ്രശ്നങ്ങൾ നേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്ആര്‍ഒയുടെ 101-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. വിക്ഷേപണം നടന്ന് 18 മിനിറ്റിനുള്ളിൽ പിഎസ്എൽവി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ കണക്കുക്കൂട്ടൽ. 22 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ശനിയാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്.
ഏതു കാലാവസ്ഥയാണെങ്കിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാൻ ഉപയോഗിച്ചിരുന്നത്.