തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി ഹിത കൃഷ്ണയാണ് (30) പോലീസ് പിടിയിലായത്.
ആറ്റിങ്ങൽ ഇടയ്‌ക്കോട് സ്വദേശിയായ കിരൺ കുമാറിന്റെ പക്കൽ നിന്നും പണം തട്ടിയ സംഭവത്തിലാണ് പോലീസ് ഹിതയെ പിടികൂടിയത്. 45 ലക്ഷത്തോളം രൂപയാണ് പ്രതി യുവാവിൽ നിന്നും തട്ടിയെടുത്തത്.
കൊച്ചിയിൽ പ്രവർത്തിച്ചുവരുന്ന അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിൻറെ ഫ്രാഞ്ചൈസിയാണെന്ന് യുവാവിനെ വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്.
2022 ഏപ്രിൽ 30 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസിൽ പരാതിക്കാരനായ യുവാവിന്റെ ആറ്റിങ്ങലിലെ വീട്ടിൽ വച്ച് ഓൺലൈൻ ട്രേഡിങിൻറെ ഡെമോ കാണിച്ചുകൊടുക്കുകയായിരുന്നു യുവതി. തുടർന്ന് ലാഭമുണ്ടാക്കാമെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ച് ബാങ്ക് അക്കൌണ്ട് വഴി പണം കൈപ്പറ്റി.
പിന്നീട് പണം നഷ്ടപ്പെട്ടതോടെ ചതി മനസ്സിലാക്കിയ യുവാവ് സംഭവ വിവരം ആറ്റിങ്ങൽ പോലീസിൽ അറിയിക്കുകയായിരുന്നു. പണം തട്ടിയ ശേഷം ഒളിവിൽപ്പോയ പ്രതി ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയെയും, ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.
ജാമ്യം ലഭിക്കാതായതോടെ അറസ്റ്റ് ഭയന്ന യുവതി വിവിധ സംസ്ഥാനങ്ങളിലെ സുഹൃത്തുക്കൾക്കൊപ്പം മാറി മാറി താമസിച്ചു വരികയായിരുന്നു.
ഇത്തരത്തിൽ കഴിയുന്നതിനിടെ ഹിത കേരളത്തിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളത്തുനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ട്രേഡിങിന്റെ മറവിൽ നടത്തിയ തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഹിത എന്നാണ് പോലീസ് പറയുന്നത്. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.