web analytics

നെട്ടൂരാൻ വിളിച്ചത്ര രാഷ്ട്രീയ മുദ്രാവാക്യങ്ങൾ എത്ര പേർ ഏറ്റുവിളിച്ചു…! എമ്പൂരാൻ കണ്ടാൽ ബിജെപിക്ക് കോട്ടമുണ്ടാകുമോ?സിനിമയെ സിനിമയായി കാണാത്ത മലയാളി

കൊടി പിടിച്ച കെെകൾ, മുഷ്ടി ചുരുട്ടി ഉറക്കെ വിളിച്ച മുദ്രാവാക്യങ്ങൾ, മുഴുനീളൻ തീപ്പൊരി പ്രസം​ഗങ്ങൾ, അവകാശത്തിനായുള്ള പോരാട്ടങ്ങളും സംഘർഷങ്ങളും കലഹങ്ങളും. രാഷ്ട്രീയക്കാരെയും കക്ഷിരാഷ്ട്രീയത്തെയും അടയാളപ്പെടുത്താതെ ഒരുകാലത്തും സിനിമകൾ മുന്നോട്ടുപോയിട്ടില്ല, പ്രത്യേകിച്ച് മലയാള സിനിമകൾ.

തമിഴ് സിനിമകൾക്ക് വിപരീതമായൊരു ദിശയിലാണ് പലപ്പോഴും കക്ഷി രാഷ്ട്രീയം കഥാപാത്രമാകുന്ന മലയാള ചിത്രങ്ങൾ സഞ്ചരിച്ചിട്ടുള്ളത്. തമിഴിൽ രാഷ്ട്രീയവും സിനിമയും രണ്ടല്ല, ഒന്നാണ്. സിനിമാതാരങ്ങൾ സിനിമയിലെന്നതുപോലെ രാഷ്ട്രീയത്തിലും ശോഭിക്കുന്നത് പതിവ് കാഴ്ചയുമാണ്.

സത്യവും നേർക്കാഴ്ചകളും തമ്മിൽ നൂലിഴമാത്രം വ്യത്യാസമുള്ള സിനിമകൾ തമിഴിൽ ധാരാളമായി കാണാം. പക്ഷേ, മലയാളത്തിൽ ഫിക്ഷനാണ് പലപ്പോഴും പ്രാധാന്യം നൽകാറുള്ളത്. നടന്ന സംഭവങ്ങൾ അധികം കൂട്ടിച്ചേർക്കലുകളില്ലാതെ തിരശ്ശീലയിലെത്തിയത് ചുരുക്കം അവസരങ്ങളിൽ മാത്രമാണെന്ന് പറയാം.

അങ്ങനെ വന്നതിനൊക്കെയും ക്ലാസിക്ക് ലേബൽ ചാർത്തിക്കിട്ടിയ ചരിത്രവും മലയാളത്തിന് പറയാനുണ്ട്. കക്ഷിരാഷ്ട്രീയത്തെ നർമ്മത്തിൽ ചാർത്തിയും ത്രില്ലറിൻ്റെ അകമ്പടിയോടെയും പുറത്തിറക്കിയ ഹിറ്റ് ചിത്രങ്ങൾക്കും മലയാളത്തിൽ എല്ലാക്കാലത്തും സ്വീകാര്യതയും ഏറെയായിരുന്നു.

രാഷ്ട്രീയക്കാർ നായകനായും വില്ലനായും സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത സഹകഥാപാത്രമായുമെല്ലാം എത്തുന്ന സിനിമകൾ മലയാളത്തിൽ കാലാകാലങ്ങളായി അവതരിച്ചുകൊണ്ടേയിരിക്കുകയാണ്. പല രീതിയിൽ, പല ഭാവത്തിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ വരാറുണ്ട്. കക്ഷി രാഷ്ട്രീയത്തിലൂന്നിയുള്ള ചിത്രങ്ങൾക്ക് പ്രേക്ഷകർ മുഖംതിരിക്കുന്ന അവസരങ്ങൾ പലപ്പോഴും കുറവാണ്.

ത്രില്ലറുകളായും കോമഡിയിലൂന്നിയും മാസായും ഒക്കെ രാഷ്ട്രീയക്കാരെ അവതരിപ്പിച്ച് കെെയടി നേടിയ ചിത്രങ്ങളും രാഷ്ട്രീയക്കാരൻ്റെ ഒറ്റയാൾ പോരാട്ടവും ഒക്കെ ബോക്സോഫീസിലും എന്നും തിളങ്ങാറുണ്ട്.

ഒരു കാലത്ത് കാമ്പസ് രാഷ്ട്രീയമായിരുന്നു മലയാള സിനിമയിലെ ട്രെൻഡ്. ആ അടിത്തറയിൽ നിന്നുകൊണ്ട് പ്രണയവും സംഘർഷവും പകയുമെല്ലാം കഥാപാത്രങ്ങളായ ധാരാളം സിനിമകൾ ഉണ്ടായെങ്കിലും വിരളമായി മാത്രം സംഭവിക്കുന്ന ഒന്നായി പിന്നീട് ഈ ഫോർമുല മാറി.

കാമ്പസ് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ കക്ഷിരാഷ്ട്രീയം അതീവ പ്രാധാന്യത്തോടെയെത്തുന്ന ചിത്രങ്ങളും രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുക പോലും ചെയ്യാത്ത ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്.

നിലവിൽ എമ്പുരാൻ സിനിമ രാഷ്ട്രീയവിവാദങ്ങളുടെ ഇടയിലാണ്. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി തീരുമാനിച്ചെങ്കിലും സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് സിനിമയ്ക്കെതിരായ പ്രചാരണങ്ങൾ തുടരുന്നുണ്ട്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദങ്ങൾ കനക്കുന്നതോടെ ആഹ്ലാദിക്കുന്നത് സിനിമയുടെ വിപണന വിഭാഗമാണ്.

എമ്പുരാനെതിരെ ബിജെപി പ്രതികരണം നിർത്തിയെങ്കിലും വിവാദങ്ങൾ അതിന്റെ വഴിക്ക് തന്നെ ഇപ്പോഴും നീങ്ങുകയാണ്. ഈ സിനിമ മോഹൻലാലിനെയും ഗോകുലം ഗോപാലനെയും തകർക്കാനുള്ള ഇടതു ജിഹാദി നീക്കമാണെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് എ ജയകുമാർഫേസ്ബുക്കിൽ കുറിച്ചിരുന്നു.

എംപുരാന്‍ സിനിമയിലെ ഗോന്ധ്രാ കലാപം സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരിലാണ് ആര്‍എസ്എസില്‍ കടുത്ത എതിര്‍പ്പ് വന്നത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ തന്നെ വിഷയത്തില്‍ കടുത്ത പ്രതികരണവുമായി രംഗത്തുണ്ട്.

ജെ നന്ദകുമാര്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി തന്നെ വിമര്‍ശനം ഉന്നയിച്ചു രം​ഗത്തെത്തി. ആര്‍എസ്എസ് സൈബര്‍ ഇടങ്ങളിലും സിനിമക്കെതിരായ പ്രചാരണം കൊഴുക്കുകയാണ്. ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി അതിൻ്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചാണ് ആർഎസ്എസുകാർ പ്രതിഷേധം അറിയിക്കുന്നത്.

ആര്‍എസ്എസ് ഇത്തരം കടുത്ത് നിലപാട് സ്വീകരിക്കുമ്പോഴും ബിജെപിക്ക് ഇപ്പോഴും തണുപ്പന്‍ പ്രതികരണമാണ്. സിനിമയെ അങ്ങനെ കണ്ടാല്‍ മതിയെന്നാണ് ബിജെപിയുടെ ഔദ്യോഗിക നിലപാട്.

വിമര്‍ശനം ഉന്നയിച്ച നേതാക്കളുടേത് വ്യക്തിപരമാണെന്നും പ്രതികരണം വന്നു. സിനിമയുടെ സെന്‍സറിങ്ങില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലേ എന്ന ചോദ്യവും ഇവ്ര‍ ഉയര്‍ത്തുന്നു. നിലവില്‍ കേരളത്തിലെ സ്‌ക്രീനിങ് കമ്മറ്റിയില്‍ ആര്‍എസ്എസ് നോമിനികളാണ് നിവിലുള്ളത്.

പൃഥ്വിരാജും കൂട്ടരും ചതിച്ചത് നമ്മുടെ നാടിനെയും ഭരണകൂടത്തെയും ആണ്.എൻ.ഐ. എ പോലുള്ള ദേശീയ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കുന്നത് ആർക്കുവേണ്ടിയാണെന്നുമാണ് ജയകുമാർ ചോദിക്കുന്നു.

മോഹൻലാൽ ഭാരതീയ സൈന്യത്തിന്റെ ഭാഗമായി ഇനി തുടരരുത് എന്നായിരുന്നു സംവിധായകൻ രാമസിംഹന്റെ പരാമർശം. ഈ വാദങ്ങളെ എതിർത്ത് ധാരാളം പോസ്റ്റുകളാണ് സമൂഹമാധ്യമത്തിൽ വന്നു നിറയുന്നത്.കേരള സ്റ്റോറിക്ക് ശേഷം ഏറ്റവും കൂടുതൽരാഷ്ട്രീയ വിവാദം സൃഷ്ടിച്ച സിനിമയായി എമ്പുരാൻ മാറുകയാണ്.

ഇതുപോലെ തന്നെ റിലീസായ സമയത്ത് ഏറെ ശ്രദ്ധനേടിയ കാമ്പസ് ചിത്രമാണ് ടൊവിനോ നായകനായെത്തിയ ‘ഒരു മെക്സിക്കൻ അപാരത’. രാഷ്ട്രീയ കൊലപാതകവും അക്രമവും കാമ്പസ് പ്രണയവുമെല്ലാം ഈ ടോം ഇമ്മട്ടി ചിത്രം തിരശ്ശീലയിലെത്തിച്ചു.

ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധനേടിയിരുന്നു. കലാലയ രാഷ്ട്രീയത്തെക്കുറിച്ച് വിശദമായിത്തന്നെ ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 2017-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കലാലയ രാഷ്ട്രീയത്തെ തീവ്രതയോടും വിജയകരമായും അവതരിപ്പിച്ച ചിത്രങ്ങളിൽ മുൻപന്തിയിൽത്തന്നെയുണ്ട് ലാൽ ജോസ് ചിത്രം ‘ക്ലാസ്മേറ്റ്സ്’. പൃഥ്വിരാജും ജയസൂര്യയും രണ്ട് പാർട്ടികളുടെ നേതാക്കന്മാരായി പരസ്പരം കൊമ്പുകോർക്കുന്ന ചിത്രത്തിൽ സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യമേറെയുണ്ട്.

രാഷ്ട്രീയ വെെരാ​ഗ്യം പ്രധാന കഥാപാത്രമാകുമ്പോഴും പ്രണയത്തിലും പകയിലും കൂടി ഊന്നിയായിരുന്നു സിനിമയുടെ സഞ്ചാരം. 2006-ൽ പുറത്തിറങ്ങി, ബോക്സോഫീസ് കീഴടക്കിയ ‘ക്ലാസ്മേറ്റ്സി’ന് ഇന്നും നൊസ്റ്റാൾജിയ ഉണർത്തുന്ന കാമ്പസ് ചിത്രമെന്ന ടെെറ്റിൽ പേരിനൊപ്പം പ്രേക്ഷകർ ചേർത്തുവെച്ചിട്ടുണ്ട്.

പാർട്ടികളെ അതേപേരിൽത്തന്നെ അടയാളപ്പെടുത്തിയ ചിത്രമാണ് മോഹൻലാൽ നായകനായെത്തിയ വേണു നാ​ഗവള്ളി ചിത്രം ‘സർവകലാശാല’. കക്ഷിരാഷ്ട്രീയത്തെക്കുറിച്ച് അഗാധമായി സംസാരിക്കുന്ന സിനിമയല്ലെങ്കിൽകൂടി പാർട്ടികളെ അതാത് പേരിൽ അവതരിപ്പിച്ചുവെന്ന പ്രത്യേകത 1987-ൽ ഈ ചിത്രത്തിന് അവകാശപ്പെടാം.

സമീപകാലത്ത് കാമ്പസ് രാഷ്ട്രീയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിലൊന്നാണ് ‘ലവ്ഫുള്ളി യുവേർസ് വേദ’. പ്രണയചിത്രമെന്ന പേരിൽ ഉൾപ്പെടുത്താമെങ്കിലും കഥയിൽ രാഷ്ട്രീയത്തിന് പ്രാധാന്യം ഏറെയാണ്.

ഒരു സഖാവിൻ്റെ പ്രണയവും വിദ്യാർഥികൾക്ക് വേണ്ടിയുള്ള പോരാട്ടവുമെല്ലാം പ്ര​ഗേഷ് സുകുമാരൻ ഒരുക്കിയ ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. രജിഷ വിജയനും വെങ്കിടേഷുമാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. നിവിൻ പോളി ഇരട്ടവേഷത്തിലെത്തിയ ‘സഖാവ്’ ഉൾപ്പടെ കാമ്പസ് രാഷ്ട്രീയത്തിലൂന്നി കഥപറഞ്ഞ ചിത്രങ്ങൾ ഇനിയും ഏറെയാണ്.

കാമ്പസിലെ തീപ്പൊരി നേതാവായിരുന്ന നായകൻ, കാലം അയാളെ മറ്റൊരിടത്തെത്തിക്കുകയാണ്. ഇത്തരത്തിൽ രാഷ്ട്രീയത്തെ കോറിയിടുന്ന സിനിമകളും മലയാളത്തിൽ സുപരിചിതമാണ്. ദീലീപിൻ്റെ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തെയൊക്കെ ഈ ഗണത്തിൽപ്പെടുത്താവുന്നതാണ്.

കാമ്പസ് പശ്ചാത്തലത്തിലുള്ള കഥകളിൽ രാഷ്ട്രീയ സ്വാധീനമുള്ളവരുടെ ഇടപെടലുകൾ വരുത്തുന്ന മാറ്റം പല സിനിമകളിലും പ്രകടമാകാറുണ്ട്. കഥയിലേയ്ക്ക് വന്നുചേരുന്ന ഈ കഥാപാത്രങ്ങൾ ചിത്രത്തിൻ്റെ മൂഡ് തന്നെ മാറ്റിമറിക്കാറുണ്ട്.

മണിക്കുട്ടനെ നായകനാക്കി വിനയൻ ഒരുക്കിയ ‘ബോയ്ഫ്രണ്ട്’ ഒക്കെ ഇതിനൊരു മികച്ച ഉദാഹരണമാണ്. ഒരു രാഷ്ട്രീയക്കാരൻ്റെ വരവ് നായകനായ കോളേജ് വിദ്യാർഥിയുടെ ജീവിതം അപ്പാടെ മാറ്റിമറിക്കുകയാണ്.

ത്രില്ലടിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറുകൾക്ക് എല്ലാക്കാലത്തും ആസ്വാദകർ ഏറെയാണ്. ഇൻവെസ്റ്റി​ഗേഷൻ കഥകളോ ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്നതോ ആയ പൊളിറ്റിക്കൽ ത്രില്ലറുകൾ ബോക്സോഫീസിൽ കരുത്തുകാട്ടുന്നത് പതിവാണ്.

കേരളത്തെ പിടിച്ചുലച്ച ഒരു യഥാർഥ സംഭവത്തിൽ നിന്ന് ചീന്തിയെടുത്തതെന്ന്, വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന പൊളിറ്റിക്കൽ ത്രില്ലറായിരുന്നു ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന സിനിമ.

അരുൺ ​ഗോപിയുടെ സംവിധാനത്തിലൊരുങ്ങിയ സിനിമയിൽ പ്രയാ​ഗ മാർട്ടിനായിരുന്നു നായിക. കമ്യൂണിസ്റ്റ്‌ യുവനേതാവായ രാമനുണ്ണിയുടെ പാർട്ടിയിൽ നിന്നുള്ള പുറത്താകലും മറുകണ്ടം ചാടലും ഉപതിരഞ്ഞെടുപ്പും അപ്രതീക്ഷിത സംഭവവികാസങ്ങളും ഒക്കെയായി മുന്നേറിയ ചിത്രം ത്രില്ലിങ് അനുഭവമായിരുന്നു മലയാളിക്ക് സമ്മാനിച്ചത്.

ഷാരിസ് മുഹമ്മദിൻ്റെ തിരക്കഥയിൽ ഡിജോ ജോസ് ഒരുക്കിയ ‘ജന​ ഗണ മന’ രാഷ്ട്രീയ നേട്ടത്തിനായി ഹനിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. ത്രില്ലർ സ്വഭാവമുള്ള ചിത്രം കോർട്ട് റൂമിലെ വാദപ്രതിവാദങ്ങളെയും ഒപ്പം കൂട്ടുന്നുണ്ട്. റിയലിസ്റ്റിക്കാവാതെ സിനിമാറ്റിക്കാകാനാണ് ചിത്രം ശ്രമിച്ചത്. പൃഥ്വിരാജും സുരാജും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സോഫീസിലും തിളങ്ങി.

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫർ’ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായി മോഹൻലാൽ അവതരിച്ച ചിത്രം മുരളി ​ഗോപിയെന്ന എഴുത്തുകാരന്റെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു.

ആക്ഷൻ ത്രില്ലറായി എത്തിയ ചിത്രം വലിയൊരു ക്യാൻവാസിലാണ് അന്ന് അവതരിപ്പിച്ചത്. വർത്തമാനകാലത്ത രാഷ്ട്രീയം തന്നെയാണ് ലൂസിഫറിന്റേയും അന്തർധാര.

ശക്തമായ രാഷ്ട്രീയത്തിലൂന്നിയുള്ള കഥാകാരൻമാരിൽ മുൻപന്തിയിലാണ് മുരളി ​ഗോപിയുടെ സ്ഥാനം. ‘കമ്മാരസംഭവം’, ‘ലൂസിഫർ’, ‘ലെഫ്റ്റ് റെെറ്റ് ലെഫ്റ്റ്’, ‘ടിയാൻ’ തുടങ്ങിയവഒക്കെയും ഇതിന് അടിവരയിടുന്നുമുണ്ട്. കക്ഷിരാഷ്ട്രീയം ഇതിവൃത്തമായ ‘ലെഫ്റ്റ് റെെറ്റ് ലെഫ്റ്റ്’ ഒരുപാട് രാഷ്ട്രീയകോലഹലങ്ങളുമുണ്ടാക്കിയിട്ടുണ്ട്.

ഒരുപാട് വിമർശനങ്ങൾ എഴുത്തുകാരനും സിനിമയും നേരിട്ടുവെങ്കിലും മികച്ച പൊളിറ്റിക്കൽ ത്രില്ലറുകളുടെ കൂട്ടത്തിൽ ഇടം പിടിക്കാൻ ഈ ചിത്രത്തിന് സാധിച്ചു എന്നതാണ് യാഥാർഥ്യം.

വട്ട് ജയനും ചെഗുവേര റോയിയും കൈതേരി സഹദേവനും ആനീ റോയും ഒക്കെ കേരളത്തിന് ചിരപരിചിതമായ സമാനതകൾ കൊണ്ട് കാലത്തിൻ്റെ ശേഷിപ്പുകളായി ഇന്നും അവശേഷിക്കുന്നുമുണ്ട്.

‌രാഷ്ട്രീയം സംസാരിക്കുന്ന, രാഷ്ട്രീയക്കാരുടെ കെെയിലെ പാവകളാകേണ്ടി വന്ന് ദുരിതത്തിലകപ്പെടുന്ന നായിക-നായകന്മാരും ഏറെയുണ്ട്. നിവിൻ പോളി നായകനായെത്തിയ ലിജു കൃഷ്ണ ചിത്രം ‘പടവെട്ട്’, കുഞ്ചാക്കോ ബോബനും നിമിഷ സജയനും ജോജു ജോർജും പ്രധാന വേഷത്തിലെത്തിയ ‘നായാട്ട്’, ജോയ് മാത്യു രചിച്ച്, ടിനു പാപ്പച്ചൻ്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിലെത്തിയ ‘ചാവേർ’ എന്നീ ചിത്രങ്ങളൊക്കെ തന്നെയും ഇക്കൂട്ടത്തിൽ തന്നെ പെടുന്നവയാണ്.

അതുപോലെ തന്നെ ജോഷി സംവിധാനം ചെയ്ത ‘പ്രജ’യും ‘ലയണും’ പൊളിറ്റിക്കൽ ത്രില്ലറുകളിൽപ്പെടുത്താവുന്ന ചിത്രങ്ങളാണ്. ദിലീപ് നായകനായ ‘ലയൺ’ രാഷ്ട്രീയക്കാരനായ നായകൻ്റെ ജീവിത കഥപറഞ്ഞുപോകുന്നു.

മോഹൻലാൽ നായകനായെത്തുന്ന ‘പ്രജ’യിൽ രാഷ്ട്രീയക്കാർ എതിർചേരിയിലാണ്. സക്കീർ അലിയെന്ന ​ഗ്യാങ്സ്റ്ററായി മോഹൻലാൽ എത്തിയ ചിത്രം നെടുനീളൻ പഞ്ച് ഡയലോ​ഗുകളാലും സമ്പന്നമാണ്.

1987-ൽ തമ്പി കണ്ണന്താനത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഭൂമിയിലെ രാജാക്കന്മാർ’ മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച രാഷ്ട്രീയ വേഷങ്ങളിൽ ഒന്നായിരുന്നു.

മഹേന്ദ്രവർമ്മയായി മോഹൻലാൽ നിറഞ്ഞാടിയ, കൂറുമുന്നണികളും കൂറുമാറ്റങ്ങളും ദുഷിപ്പിച്ച രാഷ്ട്രീയത്തിന്റെ നേർചിത്രം വരച്ചുകാട്ടിയ സിനിമ മികച്ച വിജയവും സ്വന്തമാക്കിയിരുന്നു.

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ ‘മാലിക്’, കമലിൻ്റെ ‘പട‘ തുടങ്ങി മികച്ച പ്രതികരണങ്ങൾ നേടിയ പൊളിറ്റിക്കൽ ത്രില്ലറുകൾ വേറെയുമുണ്ട്.

കക്ഷിരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന കാലാതീതമായി സംഭവിച്ച ഒരുപിടി ക്ലാസിക്കുകളും മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരണമായി ഇന്നും ചർച്ച ചെയ്യപ്പെടുന്നത് 1991-ൽ സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘സന്ദേശം’എന്ന സിനിമയാണ്.

സിനിമയിൽ പ്രതിപാദിച്ച വിഷയങ്ങൾ ഇന്നും സാമൂഹിക ചുറ്റുപാടുകളിൽ തെളിയുമ്പോഴാണല്ലോ അതിന് പ്രസക്തിയേറുന്നത്. അക്കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് ശ്രീനിവാസൻ തിരക്കഥയൊരുക്കിയ ഈ സിനിമ.

ഒരു കുടുംബത്തിലെ രണ്ട് മക്കൾ വ്യത്യസ്ത പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനിറങ്ങുമ്പോൾ ഉണ്ടാകുന്ന പുകിലുകളാണ് സിനിമയുടെ ഇതിവൃത്തം. ജയറാം, തിലകൻ, ശ്രീനിവാസൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം നർമമൂഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുകയും ഒരേപോലെ ശക്തമായ രാഷ്ട്രീയം പറഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്.

പിൽക്കാലത്ത് പല ചിത്രങ്ങളും ‘സന്ദേശ’ത്തിൻ്റെ ചുവടുപിടിക്കാൻ ശ്രമിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. സ്വീകാര്യതയ്‌ക്കൊപ്പം വിമർശനങ്ങൾക്കും കുറവൊന്നുമില്ല ഈ സത്യൻ അന്തിക്കാട് ചിത്രത്തിന്.

അരാഷ്ട്രീയ സിനിമയെന്ന വിളിപ്പേരും ലഭിച്ചിട്ടുണ്ട് ‘സന്ദേശ’ത്തിന്. ഇന്നും സോഷ്യൽ മീഡിയയിൽ സംസാരവിഷയമാകുന്നു എന്നതുംകൂടിയാണ് ഏറ്റവും വലിയ അം​ഗീകാരം.

ആദ്യാവസാനം ചിരിപ്പൂരമൊരുക്കിയ സിനിമയാണ് ബിജു മേനോൻ നായകനായെത്തിയ ‘വെള്ളിമൂങ്ങ’. ഖദറണിഞ്ഞ് ഏറ്റവുമധികം ചിരിപ്പിച്ച സിനിമകളിൽ മുൻപന്തിയിലുള്ള ചിത്രമാണ് ഇത്. ഫഹദ് ഫാസിൽ നായകനായെത്തിയ ‘ഒരു ഇന്ത്യൻ പ്രണയകഥ’ ഒക്കെ പുതിയ കാലത്തിൽ ഹാസ്യത്തിലൂന്നി കക്ഷി രാഷ്ട്രീയം പറഞ്ഞ സിനിമയാണ്.

ഷാജി കെെലാസിന്റെ ‘സ്ഥലത്തെ പ്രധാന പയ്യൻസ്’, ലാൽ ജോസ് ചിത്രം ’41’, പ്രിയദർശൻ-മോഹൻലാൽ ചിത്രം ‘വെള്ളാനകളുടെ നാട്’, സത്യൻ അന്തിക്കാടിന്റെ ‘വരവേൽപ്പ്’, കെ.ജി ജോർജിൻ്റെ ‘പഞ്ചവടിപ്പാലം’, അഖിൽ മാരാറിൻ്റെ ‘ഒരു താത്വിക അവലോകനം’, നിവിൻ പോളി നായകനായ ‘മലയാളി ഫ്രം ഇന്ത്യ’… കക്ഷി രാഷ്ട്രീയം ഏതെങ്കിലുമൊരു തരത്തിൽ ഹാസ്യരൂപത്തിൽ ചാലിച്ച് അവതരിപ്പിച്ച ചിത്രങ്ങളുടെ നിര ഇനിയുമുണ്ട്.

രണ്ട് കൊടികൾക്ക് കീഴിലേയ്ക്ക് ചുരുങ്ങിപ്പോകുന്ന, അവരുടെ സംഘർഷങ്ങൾ മാത്രം സംസാരിക്കുന്ന സിനിമകളുമുണ്ട്. കുറച്ചൊക്കെ സീരിയസ്സായി വിഷയത്തെ സമീപിക്കുന്ന ചിത്രങ്ങളിൽ രാഷ്ട്രീയ നിലപാടുകൾക്ക് ഏറെ പ്രാധാന്യം നൽകാറുമുണ്ട്. അഴിമതിയും രാഷ്ട്രീയ ചുറ്റുപാടുകളുമെല്ലാം സമൂഹത്തിന് നേർക്കൊരു കണ്ണാടികണക്കെ ഇത്തരം ചിത്രങ്ങളിലൂടെ പ്രതിഫലിക്കാറുണ്ട്.

കക്ഷി രാഷ്ട്രീയത്തിലൂന്നിയ സിനിമകൾ പലതും വന്നെങ്കിലും ചിലത് വന്നതുപോലും അറിയാതെ പോയി. ചിലത് ഇന്നും നിലനിൽക്കുന്നു. ചില സിനിമകൾ ഉട്ടോപ്യൻ രീതികൾ പിൻതുടർന്നപ്പോൾ ചിലത് റിയലിസ്റ്റിക്കാകാൻ ശ്രമിച്ചു, യാഥാർഥ്യത്തോട് അടുത്ത് നിന്നു.

രാഷ്ട്രീയ സിനിമകളെക്കുറിച്ച് പറയുമ്പോൾ മലയാള സിനിമ ചരിത്രത്തിൽ വിസ്മരിക്കാനാകാത്ത രണ്ട് ചിത്രങ്ങളുണ്ട്. ‘ലാൽ സലാ’മും ‘രക്ത സാക്ഷികൾ സിന്ദാബാദും’. രണ്ട് ചിത്രങ്ങളും വേണു നാ​ഗവള്ളി- ചെറിയാൻ കൽപകവാടി കൂട്ടുകെട്ടിൽ പിറന്ന ക്ലാസിക്കുകളാണ്.

1990-ൽ പുറത്തിറങ്ങിയ ലാൽസലാം എന്ന ചിത്രത്തിൽ മോഹൻലാലും മുരളിയും ഗീതയും കഥാപാത്രങ്ങളിലേയ്ക്ക് പകർന്നാടുകയായിരുന്നു. കമ്യൂണിസ്റ്റ് നേതാവായിരുന്ന വർഗീസ് വെെദ്യന്റെ മകൻ ചെറിയാൻ കൽപകവാടി അച്ഛൻ്റെ ജീവിതം തിരശ്ശീലയിലെത്തിച്ചപ്പോൾ വിസ്മരിക്കാനാകാത്തൊരു ഏടായി മാറി.

1998-ലാണ് ‘രക്ത സാക്ഷികൾ സിന്ദാബാദ്’ വന്നത്. മോഹൻലാലിനൊപ്പം സുരേഷ് ഗോപിയും മുരളിയും സുകന്യയും ചിത്രത്തിലെത്തിയിരുന്നു.കക്ഷിരാഷ്ട്രീയം സിനിമയൊന്നാകെയും ഇടയ്ക്കും ഒക്കെ കഥാപാത്രമായി എത്തിയ ചിത്രങ്ങളും അദ്ദേഹത്തിൻ്റെ ശേഖരത്തിലുണ്ടായിരുന്നു.

ഈ നാട്, അങ്ങാടി, വാർത്ത, അദ്വെെതം, സ്റ്റാലിൻ ശിവദാസ്, ജനം ഒക്കെയും അത്തരത്തിൽ ചരിത്രത്തിൽ ഇടംനേടിയവയാണ്. ഐ.വി ശശിയുടെ ‘അടിമകൾ ഉടമകൾ’, സത്യൻ അന്തിക്കാടിൻ്റെ ‘സമൂഹം’, ലാൽ ജോസിൻ്റെ ‘അറബിക്കഥ’, മമ്മൂട്ടി നായകനായെത്തിയ ‘പരോൾ’, മോഹൻലാലും ഫഹദും പ്രധാന വേഷത്തിലെത്തിയ ‘റെഡ് വെെൻ’… ഈ നിര ഇനിയും നീളും.

റിയലിസ്റ്റിക്കെന്നോ ഫിക്ഷനെന്നോ വ്യത്യാസമില്ലാതെ, കാലവ്യത്യാസമില്ലാതെ കക്ഷി രാഷ്ട്രീയം സംസാരിക്കുന്ന ചിത്രങ്ങൾ വന്നുകൊണ്ടേയിരിക്കും, കാരണം സമൂഹത്തിൻ്റെ പ്രതിഫലനങ്ങളായേക്കാവുന്ന ഇത്തരം ചിത്രങ്ങൾ വരേണ്ടത് കാലത്തിൻ്റെ കൂടി ആവശ്യകതയാണല്ലോ…

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം കൊച്ചി: കൊടുംചൂടിന്...

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6...

Related Articles

Popular Categories

spot_imgspot_img