ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം
അർജന്റീനയിൽ നിന്ന് പുറപ്പെട്ട എം.വി. ഹോൺഡിയസ് എന്ന ഡച്ച് ക്രൂയിസ് കപ്പലിൽ പടർന്ന ഹാന്റാ വൈറസ് ബാധ ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കപ്പലിലെ യാത്രക്കാരായ ഡച്ച് ദമ്പതികളിൽ ശ്വാസതടസ്സത്തോടെ ആരംഭിച്ച രോഗം പിന്നീട് മരണത്തിലേക്കും മറ്റ് യാത്രക്കാരിലേക്ക് പകരുന്നതിലേക്കും നയിച്ചു.
കപ്പലിൽ നിലവിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും ഗൗരവകരമായ വകഭേദമായ ‘ആൻഡിസ് വൈറസ്’ ആണ് പടരുന്നതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വൈറസ് ബാധിച്ചാൽ മരണനിരക്ക് 40 ശതമാനത്തോളമാണെന്നത് ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു.
കപ്പലിലുണ്ടായിരുന്ന 23 ഓളം യാത്രക്കാർ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി എന്നത് വലിയൊരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മടങ്ങിയവരിൽ സ്വിറ്റ്‌സർലൻഡിലെത്തിയ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ കൊറോണയെപ്പോലെ ഒരു ആഗോള മഹാമാരിയാകാൻ സാധ്യത കുറവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ടെങ്കിലും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യതകളെ ലോകാരോഗ്യ സംഘടന സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കൃത്യമായ ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്തതാണ് ഈ രോഗത്തെ കൂടുതൽ ഭയപ്പെടുത്തുന്ന ഒന്നാക്കി മാറ്റുന്നത്.
എലികളിലൂടെയും മറ്റ് കാർന്നുതിന്നുന്ന ജീവികളിലൂടെയുമാണ് ഹാന്റാ വൈറസ് പ്രധാനമായും പകരുന്നത്. ഇവയുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവ കലർന്ന വായു ശ്വസിക്കുന്നതിലൂടെയോ അത്തരം വസ്തുക്കളുമായുള്ള സമ്പർക്കത്തിലൂടെയോ മനുഷ്യരിലേക്ക് വൈറസ് എത്തും. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം (HPS) ആണ് ഏറ്റവും അപകടകാരി.
1970-കളിൽ ദക്ഷിണ കൊറിയയിലെ ഹാന്റാൻ നദിക്കടുത്ത് കണ്ടെത്തിയ ഈ രോഗത്തിന് ഹാന്റാ വൈറസ് എന്ന പേര് ലഭിക്കുകയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും മുമ്പും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ കപ്പലിൽ പടർന്നത് അതീവ ജാഗ്രതയോടെയാണ് ആരോഗ്യ പ്രവർത്തകർ കാണുന്നത്.
സാധാരണ പനിയുടെ ലക്ഷണങ്ങളായ തലവേദന, ശരീരവേദന, ഛർദി എന്നിവയോടെയാണ് രോഗം തുടങ്ങുന്നത്. ക്രമേണ ഇത് ശ്വാസതടസ്സത്തിലേക്കും രക്തസമ്മർദ്ദം താഴുന്നതിലേക്കും നയിക്കും. രോഗം മൂർച്ഛിച്ചാൽ ആന്തരിക രക്തസ്രാവം ഉണ്ടാകാനും വൃക്കകൾ തകരാറിലാവാനും സാധ്യതയുണ്ട്.
നിലവിൽ ലഭ്യമായ ചികിത്സയെന്നത് രോഗലക്ഷണങ്ങൾ കുറയ്ക്കുക എന്നതും രോഗിക്ക് വെന്റിലേറ്റർ ഉൾപ്പെടെയുള്ള പിന്തുണ നൽകുക എന്നതുമാണ്. എലികളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതും വ്യക്തിശുചിത്വം പാലിക്കുന്നതുമാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെങ്കിലും ശ്വാസതടസ്സമോ പനിയോ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.









