കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു
കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്കും അണികൾക്കിടയിലേക്കും പടർന്നതോടെ നേതൃത്വം വലിയ പ്രതിസന്ധിയിലാണ്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ഉറച്ച നിലപാടുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി കോട്ടയം കടുത്തുരുത്തി കുറുപ്പന്തറ കവലയിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഫ്രാൻസിസ് എന്ന കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. പൊലീസെത്തി ഇയാളെ പിന്തിരിപ്പിച്ചെങ്കിലും പ്രവർത്തകർക്കിടയിലെ വികാരം എത്രത്തോളം ശക്തമാണെന്ന് ഇത് വ്യക്തമാക്കുന്നു.
പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഡിസിസി നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. വി.ഡി. സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ ഇടുക്കിയിലെ മുതിർന്ന നേതാക്കൾക്കെതിരെയാണ് നടപടിയുണ്ടായത്.
ഹൈക്കമാൻഡിന്റെ കർശന നിർദേശങ്ങൾ അവഗണിച്ച് പ്രകടനം നടത്തിയ ഡിസിസി സെക്രട്ടറി വി.ഇ. താജുദീൻ, തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, ഡികെടിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അറിയിച്ചു. പരസ്യമായ പ്രകടനങ്ങളും തർക്കങ്ങളും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന വിലയിരുത്തലിലാണ് ഈ നടപടി.
മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ഈ ചേരിപ്പോരിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. പ്രത്യേകിച്ചും രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ഈ സംഭവവികാസങ്ങളിൽ വലിയ പ്രതിഷേധമുണ്ട്. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് താഴെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള അണികൾ വലിയ തോതിൽ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.
ഇത് ദേശീയ തലത്തിൽ തന്നെ പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നു എന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള വ്യക്തി മുഖ്യമന്ത്രിയാകുക എന്നതാണ് കോൺഗ്രസിലെ രീതി എങ്കിലും, നിലവിലെ തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡിന്റെ ഇടപെടൽ അനിവാര്യമായിരിക്കുകയാണ്.
കെ.സി. വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ വേണുഗോപാൽ മുഖ്യമന്ത്രിയായാൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇരുവരും മന്ത്രിസഭയിൽ ചേരാതെ വിട്ടുനിൽക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഘടകകക്ഷികളുടെ പിന്തുണയും പൊതുസമൂഹത്തിനിടയിലുള്ള സ്വീകാര്യതയും മാനദണ്ഡമാക്കിയാൽ സതീശന് മുൻതൂക്കം ലഭിച്ചേക്കാം.
എന്നാൽ സീനിയോറിറ്റിയാണ് പ്രധാനമെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് നറുക്കുവീഴാൻ സാധ്യതയുണ്ട്. വേണുഗോപാലും സതീശനും തമ്മിലുള്ള പോര് മുറുകിയാൽ ഒരു സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയേക്കാം.
വേണുഗോപാലിനെ തടയാൻ സതീശനും ചെന്നിത്തലയും കൈകോർക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. നിലവിലെ എംഎൽഎമാരിൽ ഒരാൾ തന്നെ മുഖ്യമന്ത്രിയാകണം എന്ന കാര്യത്തിൽ ഇവർക്ക് യോജിപ്പുണ്ട്.
അതേസമയം, സതീശനെ വെട്ടി രമേശിനെ കൂട്ടുപിടിച്ച് വേണുഗോപാൽ പക്ഷം അവസാന നിമിഷം നീക്കങ്ങൾ നടത്താനും സാധ്യതയുണ്ട്. ഇതിന്റെ സൂചനയായാണ് എ.പി. അനിൽകുമാർ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടത്.
വേണുഗോപാലാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ അദ്ദേഹം ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടേണ്ടി വരും. ഇത് കൂടാതെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി മാറും. വരും ദിവസങ്ങളിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കും.









