സമാനതകളില്ലാത്ത ദുരന്തത്തിനാണ് വയനാടും കേരളവും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് നാടിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. When Kerala faced that disaster unitedly
കേരളം ഒറ്റക്കെട്ടായി തന്നെ ആ ദുരന്തത്തെ നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യം മുഴുവനുമായി എത്തിച്ച കുഞ്ഞ് ഐദിൻ മുതൽ വൻ വ്യവസായികൾ വരെ രാജ്യത്തിന് മാതൃകയാകുകയാണ്. മാതാവിന് ഫോൺ വാങ്ങുന്നതിനായി സ്വരുക്കൂട്ടിയ നാണയത്തുട്ടുകളുമായാണ് ആ വലിയ മനസുള്ള കുഞ്ഞ് കോട്ടയം ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയത്.
ഉമ്മായ്ക്ക് ഫോൺ വാങ്ങുന്നതിനായി, പലയിടങ്ങളിൽ നിന്നുമായി തനിക്ക് ലഭിച്ച നാണയങ്ങൾ ആ ബാലൻ കൂട്ടിവെച്ചിരുന്നു. ഇത്രയും വലിയൊരു ദുരന്തം നാടിനെ നടുക്കിയപ്പോൾ, ഉറ്റവരും ഒരു ആയുസിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട ആ ജീവനുകൾക്കു സഹായം നൽകേണ്ടത് തന്റെ കൂടെ കടമയാണെന്ന് ബോധ്യം വന്നതോടെയാണ് അവൻ ആ നാണയങ്ങളുമായി ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് ആ പൈസ നിറഞ്ഞ മനസോടെ സമ്മാനിച്ച് കൊണ്ടുള്ള അവന്റെ മടക്കം ഉള്ളുനിറഞ്ഞു തന്നെയായിരിക്കണം.
അണ്ണാറക്കണ്ണനും തന്നാലായത് എന്നതിനെ ശരിവെയ്ക്കുന്ന ചിന്തയിലൂടെയാണ് കേരളത്തിലെ ജനത ഇപ്പോൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നഷ്ടപ്പെട്ട മനുഷ്യജീവനുകൾ തിരികെ നല്കാൻ സാധിക്കില്ലെങ്കിലും ഇട്ടിരിക്കുന്ന വസ്ത്രം മാത്രം ബാക്കിയായ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ജീവനുകളെ ചേർത്തുപിടിക്കാൻ തങ്ങളാൽ കഴിയുന്ന സഹായം നല്കാൻ ബാക്കിയുള്ള മനുഷ്യർക്ക് കുഞ്ഞ് ഐദിൻ ഒരു വലിയ പ്രചോദനമാണ്.
സഹായഹസ്തങ്ങളുമായി എല്ലാ മേഖലയില്‍ നിന്നും സുമനസ്സുകള്‍ ഇതിനോടകം മുന്നോട്ടു വന്നിട്ടുണ്ട്. ഇന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണ രാമന്‍ എന്നിവര്‍ 5 കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കി.
കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് 10 ലക്ഷം രൂപയും നല്‍കി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി.വേലു ഓഫിസില്‍ എത്തി കൈമാറിയതായി മുഖ്യമന്ത്രി പറഞ്ഞു.
തമിഴ് ചലച്ചിത്ര നടന്‍ വിക്രം 20 ലക്ഷം കൈമാറി. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ചു. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് മുണ്ടക്കൈ ചൂരൽമയിൽ ഉരുൾപൊട്ടി അനാഥരായവരെയും നാശം വിതച്ച പ്രദേശത്തെയും ചേർത്ത് പിടിക്കാൻ നോര്‍ക്ക ഡയറക്ടറും എ ബി എന്‍ ഗ്രൂപ് ചെയര്‍മാനുമായ ജെ കെ മേനോൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം ഒരു കോടി രൂപ സംഭാവന പ്രഖ്യാപിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് തുകനീക്കിവെക്കുന്നത്. വയനാടിന്റെ വേദനയിൽ കരുതലും കരുത്തുമായി നിൽക്കേണ്ടത് കടമയാണെ’ന്നും ജെ കെ മേനോൻ പറഞ്ഞു. ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുന്നുവെന്നും, വിവിധ ആശുപത്രികളിലും, ദുരിതാശ്വാസ കേന്ദ്രങ്ങളിലും കഴിയുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ജെ കെ മേനോന് കൂട്ടിച്ചേര്‍ത്തു.
വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകി നടൻ വിക്രം. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തൻ്റെ വേദനയും അറിയിച്ച അദ്ദേഹം, കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തത്. 2018 ലെ പ്രളയകാലത്തും വിക്രം കേരളത്തിന് കെെത്താങ്ങായിട്ടുണ്ട്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി മലബാര്‍ ഗ്രൂപ്പ്. വയനാട്ടിലേക്ക് മൂന്നു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന് ചെയര്‍മാന്‍ എം.പി. അഹമ്മദ് അറിയിച്ചു. ഭക്ഷണം, മരുന്ന്, വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാനുള്ള സഹായം എന്നിവ അടിയന്തരമായി ലഭ്യമാക്കും.
ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ മനുഷ്യസ്‌നേഹികളായ എല്ലാവരും മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പുത്തുമല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 15 കുടുംബങ്ങള്‍ക്ക് മലബാര്‍ ഗ്രൂപ് വീട് വെച്ചുനല്‍കിയിരുന്നു.
ഗൗതം അദാനിയും എംഎ യൂസഫ് അലിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി വീതം നൽകി. പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം, പുതിയ വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ശുചീകരണ സാമഗ്രികൾ തുടങ്ങി അവശ്യ വസ്തുക്കളുമായി കല്യാൺ സിൽക്സിന്റെയും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെയും ട്രക്ക് ദുരന്തഭൂമിയിലെത്തും. ഇതിന് പുറമെ വരും ദിവസങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങളിലും രംഗത്തുണ്ടാകുമെന്ന് കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി. തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി കൈമാറി. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായാണ് സംഘം വയനാട്ടിലേക്ക് എത്തിയത്. വയനാടിനെ ചേർത്തുപിടിക്കുമെന്നും ആവശ്യത്തിനായി സാധനങ്ങൾ എത്തിച്ചു നൽകുമെന്നും കെയർ ആൻഡ് ഷെയർ അറിയിച്ചു. നാടിന്റെ ഈ അവസ്ഥയെ മറികടക്കാൻ എല്ലാവരും ഒത്തുചേർന്നു പ്രവർത്തിക്കുമെന്ന് സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി സാലി അഭിപ്രായപ്പെട്ടു.
ഉരുള്‍പൊട്ടലുണ്ടായ വയനാടിന് അടിയന്തര സഹായമായി റിയാദ് കേളി കലാസാംസ്‌കാരിക വേദി പത്ത് ലക്ഷം രൂപ കേളി സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ നാട്ടില്‍ അവധിയിലുള്ള എല്ലാ പ്രവര്‍ത്തകരോടും പങ്കാളികളാകാന്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് ആഹ്വാനം ചെയ്തു.
ദുരന്തബാധിതരായ എല്ലാവര്‍ക്കും സൗജന്യമായി ചികിത്സ നല്‍കുമെന്ന് ഹോസ്പിറ്റല്‍ എം.ഡി ജയ്കിഷ് ജയരാജ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പ്രധാനശസ്ത്രക്രിയയടക്കം എല്ലാവിധ മെഡിക്കല്‍ സഹായങ്ങളും ആശുപത്രി അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗജന്യ ചികിത്സയ്ക്ക് ദുരന്തബാധിതര്‍ സര്‍ക്കാര്‍ അധികാരികളുടെ കത്ത് നല്‍കണം. പെട്ടെന്നുള്ള വൈദ്യസഹായം നിര്‍ണായകമാണെന്ന് മനസിലാക്കുന്നതായും ദുരന്തബാധിതരായ ഓരോ വ്യക്തിക്കും സുഖം പ്രാപിക്കാന്‍ ആവശ്യമായ പരിചരണം ലഭിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മുണ്ടക്കൈയിൽ തകർന്ന പാലത്തിന്റെ സ്ഥാനത്ത് താൽക്കാലിക ബെയ്‌ലി പാലം നിർമിക്കാൻ വന്ന സൈനികസംഘത്തിലെ ഒരംഗത്തിന് കൈവിരലിനു പരുക്കേറ്റപ്പോൾ ഉടനടി തുന്നിടാൻ സൈന്യത്തിന്റെതന്നെ ആശുപത്രിസംവിധാനം. കണ്ണൂരിൽനിന്നെത്തിയ മിലിട്ടറി ഹോസ്പിറ്റലിലെ ഡോ.മേജർ അശ്വിൻ നായരുടെ നേതൃത്വത്തിലായിരുന്നു ചൂരൽമലയിലെ താൽക്കാലിക മെഡിക്കൽ ക്യാംപിൽ മുറിവിനു തുന്നിട്ടത്. ബെംഗളൂരുവിൽനിന്നെത്തിയ സൈനികസംഘത്തിലെ ധനഞ്ജയിനാണ് പരുക്കേറ്റത്.
ദുരിതബാധിതർക്കായി കൈകോർത്ത് എയർടെലും. ജില്ലയിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത ജിബി ഡാറ്റയുമാണ് എയർടെൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. കൂടാതെ എല്ലാ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കും ബിൽപേയ്‌മെൻ്റ് തീയതി 30 ദിവസത്തേക്ക് നീട്ടി. ഭാരതി എയർടലിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ കാര്യം പങ്കുവെച്ചത്.
കാലാവധി കഴിഞ്ഞതോ റീചാർജ് ചെയ്യാൻ കഴിയാത്തതുമായ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രതിദിനം ഒരു ജിബി സൗജന്യ മൊബൈൽ ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും നൽകും. ഇത് 3 ദിവസത്തേക്ക് മാത്രമുളളതായിരിക്കും, എയർടെൽ എക്‌സിൽ അറിയിച്ചു. ഒപ്പം കേരളത്തിലെ 52 എയർടെൽ റീട്ടെയിൽ സ്റ്റോറുകളും ദുരിതാശ്വാസ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റും. ആളുകൾ എത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ വയനാട്ടിലെ പ്രാദേശിക ഭരണകൂടത്തിന് കൈമാറുമെന്നും കമ്പനി അറിയിച്ചു.
വീട് നഷ്ടമായവര്‍ക്ക് ആദ്യഘട്ടത്തില്‍ ഡിവൈഎഫ്‌ഐ 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുക.
വയനാട്ടിലെ ദുരന്ത ഭൂമിയിലുള്ളവർക്കായി ആഹാരമെത്തിച്ച് നൽകി ഷെഫ് സുരേഷ് പിള്ള. ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണമൊരുക്കുന്നത്. രക്ഷാപ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ, ദുരന്തമനുഭവിക്കുന്നവർ തുടങ്ങി ആയിരത്തോളം പേർക്ക് ഭക്ഷണം എത്തിച്ച് നൽകിയത്.