ഇടുക്കിയിൽ വേനൽ മഴ ലഭിച്ചെങ്കിലും ഏലക്ക ഉത്പാദനത്തിൽ വലിയ വർധനവ് ഉണ്ടായിട്ടില്ല. എന്നാൽ വേനൽ മഴ എത്തിയതോടെ വിലയിടിവ് തുടരുകയും ചെയ്യുന്നു.
ഉത്പാദനം കുത്തനെ കുറഞ്ഞെ സമയത്തും ഓൺലൈൻ ഇ- ലേലത്തിൽ ഏലക്ക വിലയിടിക്കുന്നത് പതിവാതോടെ നിരാശയിലും പ്രതിഷേധത്തിലുമാണ് കർഷകർ. മാർച്ച് രണ്ടാം വാരം 3200 രൂപ ലേലത്തിൽ ലഭിച്ചിരുന്ന ഏലക്കായക്ക് ചൊവ്വാഴ്ച നടന്ന ഇ- ലേലത്തിൽ ലഭിച്ച ശരാശരി വില 2584 രൂപയാണ്. കമ്പോളങ്ങളിൽ 2400-2300 രൂപയാണ് ലഭിക്കുന്നത്.
വേനലിൽ ജലസേചനത്തിനും ഗ്രീൻ നെറ്റ് ഉൾപ്പെടെ ഉപയോഗിച്ച് തോട്ടം സംരക്ഷിച്ച കർഷകർക്ക് ചെലവായ പണം പോലും തിരിച്ചു പിടിക്കാൻ കഴിയാത്ത അവസ്ഥയായി.
പുറ്റടിയിലേയും , ബോഡിനായ്ക്കന്നൂരിലേയും ലേല കേന്ദ്രങ്ങളിൽ നിലവാരം കുറഞ്ഞ ഏലക്കായ എത്തിച്ച് വിലയിടിക്കുന്നത് വർഷങ്ങളായി ലേല ഏജൻസികൾ തുടർന്നു വരുന്ന തട്ടിപ്പാണ്.
നിലവാരം കുറഞ്ഞ ഏലക്കായ വൻ തോതിൽ എത്തിക്കുന്നതോടെ ലേലത്തിൽ ലഭിക്കുന്ന വിലയും കുറയും. വില കുറഞ്ഞത് തത്സമയം യൂ.ട്യൂബിലൂടെ കാണുന്ന പ്രാദേശിക വ്യാപാരികളും വില കുറയ്ക്കും. ഈ സമയത്ത് ഏലക്കാ കുറഞ്ഞ വിലക്ക് വൻ തോതിൽ ശേഖരിക്കാനാകും.
വേനലിൽ വില ഉയരുന്ന സമയത്ത് ഇവ വൻ ലാഭത്തിൽ വിറ്റഴിക്കാം. ഇത്തരേന്ത്യൻ ലോബികളാണ് പലപ്പോഴും വിലയിടിക്കാൻ ശ്രമിക്കുന്നത്. എന്നാൽ പ്രാദേശിക ലേല ഏജൻസികളും ഇത്തരം തട്ടിപ്പുകൾ നടത്താറുണ്ട്. ഹൈറേഞ്ചിലെ രണ്ടു പ്രധാന കയറ്റുമതി ഏജൻസികൾ സ്ഥിരമായി വിലയിടിക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.
ഇ- ലേലത്തിൽ പതിയാനെത്തുന്ന ഏലക്കായയുടെ വീഡിയോയും ലിറ്റർ വെയ്റ്റും ( ഒരു ലിറ്റർ അളവ് വരുന്ന പാത്രത്തിൽ കൊള്ളുന്ന കായയുടെ തൂക്കം.) പുറത്തുവിട്ടാൽ ചൊറിക്കാ എത്തിച്ച് വിലയിടിക്കുന്നത് ഒരു പരിധി വരെ തടയാനാകുമെന്ന് കർഷകരും ചെറുകിട കച്ചവടക്കാരും പറയുന്നു. ഏലക്കായുടെ ചിത്രം പുറത്തുവിടാൻ സ്പൈസസ് ബോർഡ് തയാറാകണമെന്ന് ആവശ്യം ഉയർന്നിട്ട് വർഷങ്ങളായെങ്കിലും നടപടിയുണ്ടായില്ല