വെർച്വൽ അറസ്റ്റ്; ആലുവ സ്വദേശിക്ക് നഷ്ടമായത് ഒരു കോടിയിലേറെ രൂപ
സൈബർ ലോകത്ത് വർദ്ധിച്ചുവരുന്ന ‘വെർച്വൽ അറസ്റ്റ്’ എന്ന തട്ടിപ്പ് രീതിയുടെ ഏറ്റവും പുതിയ ഇരയായി മാറിയിരിക്കുകയാണ് ആലുവ സ്വദേശിയായ ഒരു വയോധികൻ.
നിയമനടപടികളുടെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും പേരിൽ ഭയപ്പെടുത്തി അദ്ദേഹത്തിൽ നിന്നും ഒരു കോടിയിലധികം രൂപയാണ് തട്ടിപ്പുസംഘം കവർന്നത്.
ഈ സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശിയായ സലിം (43) എന്നയാളെ എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തു.
ശാസ്ത്രീയമായ നീക്കങ്ങളിലൂടെ പ്രതിയെ മലപ്പുറത്തുനിന്നാണ് പോലീസ് സംഘം പിടികൂടിയത്.
വളരെ ആസൂത്രിതമായ രീതിയിലാണ് തട്ടിപ്പുസംഘം വയോധികനെ ബന്ധപ്പെട്ടത്. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ ഇദ്ദേഹത്തെ വിളിച്ചത്.
വയോധികന്റെ പേരിൽ മുംബൈയിലെ ഒരു ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും, ആ അക്കൗണ്ടിലേക്ക് ഉത്തരേന്ത്യയിലെ ഒരു മനുഷ്യക്കടത്ത് കേസിലെ പ്രതി 75 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നുമാണ് ഇവർ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചത്.
കേവലം ഒരു ഫോൺ വിളിക്കപ്പുറം, ഇദ്ദേഹത്തിന്റെ പേരിൽ കോടതിയുടേതെന്ന വ്യാജേന തയ്യാറാക്കിയ ജാമ്യമില്ലാ വാറന്റും ഒരു കത്തും ഇവർ അയച്ചുകൊടുക്കുകയും ചെയ്തു.
വയോധികനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തിയാണ് സംഘം സമ്മർദ്ദത്തിലാക്കിയത്.
ഈ കേസ് ‘പ്രയോറിറ്റി ഇൻവെസ്റ്റിഗേഷൻ’ ആയി പരിഗണിക്കാമെന്നും അതിലൂടെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്നും അവർ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചു.
ഇതിന്റെ ഭാഗമായി വയോധികന്റെ അക്കൗണ്ടിലുള്ള തുക മുഴുവൻ അവർ നിർദ്ദേശിക്കുന്ന പ്രത്യേക അക്കൗണ്ടുകളിലേക്ക് പരിശോധനയ്ക്കായി മാറ്റണം എന്നായിരുന്നു ആവശ്യം.
നിയമനടപടികളെ ഭയന്ന വയോധികൻ എട്ട് ഘട്ടങ്ങളിലായി ഏകദേശം ഒരു കോടി ഇരുപത് ലക്ഷത്തോളം രൂപ സംഘം നൽകിയ അക്കൗണ്ടുകളിലേക്ക് കൈമാറി.
പണം നൽകിയതിന് ശേഷം തുടർനടപടികൾ ഒന്നും ഉണ്ടാകാതിരിക്കുകയും ബന്ധപ്പെട്ടവർ ഫോൺ ഓഫ് ചെയ്യുകയും ചെയ്തതോടെയാണ് താൻ വലിയൊരു ചതിക്കുഴിയിൽ അകപ്പെട്ടുവെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സലിം പിടിയിലായത്.
ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പുസംഘത്തിലെ കണ്ണികൾക്ക് അക്കൗണ്ടുകൾ നൽകുന്നതിലോ പണം കൈമാറുന്നതിലോ ഇയാൾക്ക് വലിയ പങ്കുണ്ടെന്നാണ് കരുതുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐ.മാരായ എം. അജേഷ്, ടി.കെ. വർഗീസ്, എ.എസ്.ഐ. സലാവുദ്ദീൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്.
ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിയമപാലകർ ഒരിക്കലും ഫോൺ കോളിലൂടെയോ വീഡിയോ കോളിലൂടെയോ ആരെയും അറസ്റ്റ് ചെയ്യില്ലെന്നും അധികൃതർ വീണ്ടും ഓർമ്മിപ്പിക്കുന്നു.









