തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ആരോപണങ്ങളുമായി അച്ഛൻ ഉണ്ണി രംഗത്ത്. മകനെ കൊന്നതാണെന്നും കേസിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് പ്രതികരിച്ചു. സിബിഐയും സ്വാധീനങ്ങൾക്ക് വഴങ്ങി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.(Violinist Balabhaskar was killed, says his father KC Unni)
ബാലഭാസ്കറിന്റെ ഡ്രൈവറും നിലവിൽ സ്വർണ കവർച്ച കേസിൽ റിമാൻഡിലായ അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. ഇപ്പോൾ അർജുന്റെ അറസ്റ്റോടെ ബാലുവിന്റെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു.
പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച ശേഷം സ്വർണ്ണം കവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറും പ്രതിയാണ്. മറ്റു പ്രതികൾക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതൽ വാഹനം ഓടിച്ചത് തൃശ്ശൂര്‍ സ്വദേശിയായ അർജുനായിരുന്നു. നിലവിൽ റിമാൻഡിലാണ് ഇയാൾ.