ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമാക്രമണം
ഇറാനിലെ മഷാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യയിലേക്ക് വരാനിരുന്ന ഒരു സിവിലിയൻ വിമാനം തകർന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മാനുഷിക ദൗത്യത്തിന്റെ ഭാഗമായി മരുന്നുകളും മെഡിക്കൽ സാമഗ്രികളും ശേഖരിച്ച് ന്യൂഡൽഹിയിലേക്ക് പുറപ്പെടാൻ തയ്യാറെടുത്തിരുന്ന മഹാൻ എയർ വിമാനമാണ് ആക്രമണത്തിന് ഇരയായത്.
വിമാനത്താവളത്തിനുള്ളിൽ പാർക്ക് ചെയ്തിരുന്ന വിമാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നത്.
ഈ സംഭവത്തെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും മേഖലയിൽ വലിയ നയതന്ത്ര പ്രതിസന്ധിക്ക് ഇത് കാരണമായിട്ടുണ്ട്.
സായുധ പോരാട്ടങ്ങൾക്കിടയിൽ ഒരു സിവിലിയൻ വിമാനത്തെ ലക്ഷ്യമിട്ടത് ക്രൂരമായ ‘യുദ്ധക്കുറ്റ’മാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇറാൻ സിവിൽ ഏവിയേഷൻ അധികൃതർ ആരോപിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ജീവൻരക്ഷാ മരുന്നുകളും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഈ ദൗത്യം പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നുവെന്ന് ഇന്ത്യയിലെ ഇറാൻ മിഷനും സ്ഥിരീകരിച്ചു.
സിവിലിയൻ ലക്ഷ്യങ്ങളെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ ഭരണകൂടം.
രാജ്യാന്തര വ്യോമയാന ചട്ടങ്ങൾക്കും മാനുഷിക നിയമങ്ങൾക്കും വിരുദ്ധമാണ് അമേരിക്കയുടെ ഈ നീക്കമെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു.
1944-ലെ ഷിക്കാഗോ കൺവൻഷൻ, 1971-ലെ മോൺട്രിയൽ കൺവൻഷൻ എന്നിവ പ്രകാരം സിവിലിയൻ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾക്ക് ബാധ്യതയുണ്ട്.
കൂടാതെ ജനീവ കൺവൻഷന്റെ അഡീഷണൽ പ്രോട്ടോക്കോൾ ഒന്ന് പ്രകാരം ഇത്തരം ആക്രമണങ്ങളെ യുദ്ധക്കുറ്റമായി കണക്കാക്കാം.
സിവിലിയൻ വിമാനങ്ങളെയും വിമാനത്താവളങ്ങളെയും യുദ്ധഭൂമിയാക്കി മാറ്റുന്നത് ആഗോള വ്യോമയാന മേഖലയെ തന്നെ അപകടത്തിലാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ അടിയന്തരമായി അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇറാൻ ഐക്യരാഷ്ട്രസഭയോടും മറ്റ് ആഗോള സംഘടനകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യോമയാന മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും ഇറാൻ അഭ്യർത്ഥിച്ചു. അതേസമയം, ആക്രമിക്കപ്പെട്ട മഹാൻ എയർ വിമാനക്കമ്പനി നേരത്തെ തന്നെ അമേരിക്കയുടെ ഉപരോധ പട്ടികയിലുള്ള സ്ഥാപനമാണ്.
ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ഈ കമ്പനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വാഷിംഗ്ടണിന്റെ ആരോപണം.
മേഖലയിലെ സംഘർഷങ്ങളിൽ സൈനികരെയും യുദ്ധോപകരണങ്ങളെയും കടത്താൻ മഹാൻ എയർ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അമേരിക്ക മുൻപ് പലതവണ ആരോപിച്ചിട്ടുണ്ട്.
സിവിലിയൻ വിമാനമെന്ന വ്യാജേന സൈനിക നീക്കങ്ങൾ നടത്തുന്നു എന്നതായിരുന്നു ഉപരോധത്തിന് കാരണമായി യുഎസ് പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോൾ ഇന്ത്യയിലേക്കുള്ള മെഡിക്കൽ ദൗത്യത്തിനിടെ വിമാനം ആക്രമിക്കപ്പെട്ടത് ദൗർഭാഗ്യകരമാണെന്നും ഇത് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.









