കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി രണ്ടു യുവാക്കൾ മരിച്ചു. കൊല്ലം കല്ലുവാതുക്കലിലാണ് ദാരുണ സംഭവം നടന്നത്. കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും ആണ് മരിച്ചത്.
കല്ലുവാതുക്കൽ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (24) എന്നിവരാണു മരിച്ചത്.
വെള്ളത്തിൽ നിന്നു രക്ഷപ്പെടുത്തിയ വിഷ്ണുവുമായി ഹരിലാൽ കിണറിനു മുകളിലേക്കു വരുന്നതിനിടെ കയര്‍ പൊട്ടി ഇരുവരും താഴേക്കു വീഴുകയായിരുന്നു.
ഇന്നു വൈകിട്ടോടെയാണു അപകടമുണ്ടായത്. സംഭവ സ്ഥലത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനാണ് ഹരിലാൽ.
വിഷ്ണു കിണറ്റിൽ വീണ സമയത്ത് വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു ഹരിലാൽ.
തുടർന്ന് വിഷ്ണുവുമായി കിണറിന്റെ മധ്യഭാഗത്ത് എത്തിയപ്പോഴാണു കയർ പൊട്ടിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് താഴേക്കു ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ (27) ആണ് മരിച്ചത്. അഞ്ചാം നിലയിൽ യുവാവ് ചാടിയത്.
ഇന്നു വൈകിട്ട് നാലരയ്ക്കാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ.
കെട്ടിടത്തിന്റെ ജനലിലൂടെ യുവാവ് പുറത്തേക്കു ചാടുകയായിരുന്നു എന്നാണ് വിവരം.
പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സയിലുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഗാന്ധിനഗർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.
2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
കോട്ടയം: പാലായിൽ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. മുരിക്കുംപുഴ തൈങ്ങന്നുര്‍ക്കടവിലാണ് അപകടമുണ്ടായത്.
കാഞ്ഞിരമറ്റം സ്വദേശി ജിസ് സാബു, ചെമ്മലമറ്റം സ്വദേശി ബിബിന്‍ ബാബു എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കു രണ്ടരയോടെയാണു അപകടമുണ്ടായത്. മുരിക്കുപുഴയിലെ ചോളമണ്ഡലം ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കുളിക്കാന്‍ ഇറങ്ങിയ സമയത്ത് ഒഴുക്കില്‍പ്പെട്ടു കാണാതാവുകയായിരുന്നു.
തുടർന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണു ഇരുവരെയും കണ്ടെത്തിയത്.
എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.
Summary: Two youths died in a tragic incident at Kalluvathukkal, Kollam, after a rope snapped while trying to rescue a man who had fallen into a well. Both the man who fell in and the rescuer who went down to save him lost their lives.