ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണം; ഗാസയിലെ ബന്ധികളുടെ കുടുംബം
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ.
ആഗോളസമാധാനത്തിനും യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനുമായി ട്രംപ് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കി നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തിലൂടെയാണ് അവര്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിനെ വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക.
ഇതിനുമുന്നോടിയായി, ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ‘ഹോസ്റ്റേജസ് ആന്‍ഡ് മിസ്സിങ് ഫാമിലീസ് ഫോറം’ എന്ന കൂട്ടായ്മയാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് കത്ത് അയച്ചിരിക്കുന്നത്.
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ട്രംപിന്റെ പദ്ധതികളെക്കുറിച്ച് പ്രതിപാദിക്കുന്ന കത്തില്‍,
ആഗോള സമാധാനത്തിന് നല്‍കിയ അഭൂതപൂര്‍വമായ സംഭാവനകളെ മാനിച്ച് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ലോകസമാധാനത്തിന് പ്രസിഡന്റ് ട്രംപിനെക്കാള്‍ കൂടുതല്‍ സംഭാവന നല്‍കിയ മറ്റൊരു നേതാവോ സംഘടനയോ ഇല്ല.
മാസങ്ങള്‍ക്ക് ശേഷം ആദ്യമായി, ബന്ദികളെ സംബന്ധിച്ച ഞങ്ങളുടെ ദുഃസ്വപ്നം അവസാനിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷ കൈവന്നിരിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
ഗാസയില്‍ 48 ബന്ദികളുണ്ടെന്നും അവരില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി, തടവിലാക്കപ്പെട്ട നൂറുകണക്കിന് പലസ്തീനികളെ വിട്ടയക്കുന്നതിന് പകരമായി ബന്ദികളെ മോചിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതിന് പിന്നില്‍ ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലാണെന്ന അവകാശവാദം ട്രംപും പിന്നീട് പാകിസ്ഥാനും ഉന്നയിച്ചിരുന്നു.
അതിന് പിന്നാലെ പാകിസ്ഥാനാണ് ആദ്യം ട്രംപ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന പരാമര്‍ശവുമായി രംഗത്തെത്തിയത് അതിന് പിന്നാലെയാണ് ട്രംപിനും പുരസ്‌കാരമോഹം വന്നുതുടങ്ങിയത്.
പാകിസ്ഥാന് പുറമേ ഇസ്രയേലും കംബോഡിയയും ട്രംപിനെ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
നൊബേല്‍ പുരസ്‌കാരം ഡോണള്‍ഡ് ട്രംപ് എന്ന വ്യക്തിക്കല്ലെന്നും രാജ്യത്തിനായാണെന്നുമാണ് ട്രംപ് പറയുന്നത്.
തനിക്ക് നൊബേല്‍ നിഷേധിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ട്രംപ് പറയുന്നു.
ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പത്രപ്രകാരം, ‘രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാഹോദര്യം വളര്‍ത്തുന്നതിനും,
സ്ഥിരം സൈന്യങ്ങളെ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനും, സമാധാന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ’ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ ആണ് നൊബേല്‍ സമാധാന പുരസ്‌കാരം നല്‍കുക.
നോര്‍വേയുടെ പാര്‍ലമെന്റ് നിയമിക്കുന്ന അഞ്ച് അംഗങ്ങളുള്ള നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി, ദീര്‍ഘമായ അവലോകനത്തിന് ശേഷമാണ് വിജയിയെ തീരുമാനിക്കുക.
ഒക്ടോബര്‍ പത്തിനാണ് സമാധാനത്തിനുള്ള നൊബേല്‍ പ്രഖ്യാപിക്കുന്നത്.
യുക്രൈന്‍ – റഷ്യ യുദ്ധം സമാധാനത്തിലെത്തിക്കാന്‍ ട്രംപ് ശ്രമം നടത്തിയിട്ടും റഷ്യ അതിന് വഴങ്ങാത്ത സാഹചര്യത്തില്‍
റഷ്യക്കെതിരെ നിലപാടെടുത്ത അമേരിക്കക്കൊപ്പം നില്‍ക്കാതെ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു.
അതിനെതിരെ അമേരിക്ക ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍ക്ക് അധിക താരിഫ് ചുമത്തിയിരുന്നു.
ഇന്ത്യ-യു എസ് വ്യാപാര ബന്ധത്തിൽ തകരാറുകളുണ്ടെന്ന് എസ് ജയശങ്കർ
ചില ഉല്‍പന്നങ്ങള്‍ക്ക് 50 % വും ചിലവക്ക് 25%വും ചിലതിന് 100% തുടങ്ങിയ പല താരിഫാണ് ട്രംപ് കൊണ്ടു വന്നിരിക്കുന്നത്.
ഇത്തരത്തില്‍ തന്റെ സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ട്രംപ് താരിഫ് ഉയര്‍ത്തുന്നത് നൊബേല്‍ പുരസ്‌കാരം കയ്യില്‍ കിട്ടാതിരിക്കുമോ എന്ന ഭയമാണെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പാകിസ്ഥാന് പുറമേ ഇസ്രയേലും കംബോഡിയയും ട്രംപിനെ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.