മലപ്പുറം: യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. മലപ്പുറം വേങ്ങരയിലാണ് സംഭവം. കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടിയാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്.
ഒന്നര വര്‍ഷം മുന്‍പ് ആണ് ഇവർ വിവാഹിതരായത്. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. വിവാഹ സമയത്ത് യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ താമസിച്ചത്.
ഭര്‍തൃഗൃഹത്തില്‍ വെച്ച് ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവ് വിളിക്കുകയോ ബന്ധപ്പെടുകയോ ഒന്നും ചെയ്തില്ലെന്നാണ് യുവതിയുടെ ആരോപണം.
ഗര്‍ഭിണിയായിരുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാൽ അപ്പോഴും ഭര്‍ത്താവോ കുടുംബമോ യുവതിയുമായി ബന്ധപ്പെട്ടില്ല. മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഫോണിലൂടെ വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. ഭർത്താവിനെതിരെ യുവതി വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.