”പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു പ്രപഞ്ച മന്ദിരമേ…” നിത്യഹരിത നായകന്‍ പാടി അഭിനയിച്ച ഈ സൂപ്പര്‍ഹിറ്റ് ഗാനം കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. കോട്ടയം തിരുനക്കരസ്റ്റാന്‍ഡിന്റെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെതന്നെ. കാലപ്പഴക്കം മൂലം ജീര്‍ണിച്ചുവീഴാറായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സമ്മതം വാങ്ങി ബസ് സ്റ്റാന്‍ഡ് കെട്ടിടംപൊളിക്കാനായി നഗരസഭ മുന്നോട്ട് ഇറങ്ങിയത്. അതും 2022 മാര്‍ച്ച് മാസത്തില്‍. സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ക്കും ടാക്സി ഡ്രൈവര്‍മാര്‍ക്കും നഗരസഭ നോട്ടീസ് നല്‍കി. ഉടനടി മാറണമെന്നായിരുന്നു ആവശ്യം. സാവകാശം ചോദിച്ച കടയുടമകളോട് പോലും യാതൊരു ദാക്ഷിണ്യവും നഗരസഭ കാണിച്ചില്ല. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച കടയുടമകളെ നേരിടാന്‍ രണ്ടുവണ്ടി പോലീസിനെയാണ് നഗരസഭ കൂടെക്കൂട്ടിയത്. ഒടുവില്‍ മനസ്സില്ലാ മനസ്സോടെയും കണ്ണീര്‍തുള്ളികള്‍ വീഴ്ത്തിയും എല്ലാവര്‍ക്കും കെട്ടിടത്തില്‍ നിന്നും ഒഴിഞ്ഞുപോകേണ്ടി വന്നു.
സ്റ്റാന്‍ഡിനുള്ളിലെ സ്വകാര്യ ബസ് സ്റ്റോപ്പ് സമീപമുള്ള പോസ്റ്റ് ഓഫീസ് റോഡിലേയ്ക്ക് മാറ്റി. തിരുനക്കര സ്റ്റാന്‍ഡിലേക്ക് ഉള്ള വഴി കയര്‍ കെട്ടി അടക്കുകയും ചെയ്തു. യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കല്‍ എല്ലാം പൂര്‍ത്തിയാക്കി. പക്ഷെ പിന്നീട് കാര്യങ്ങള്‍ സര്‍ക്കാര്‍ മുറ പോലെയായി. കടക്കാരെയെല്ലാം ഓടിച്ച് വിട്ടിട്ട് ഒരു വര്‍ഷവും ഏഴുമാസവും പിന്നിടുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. പണി പോലും തുടങ്ങിയില്ല. സ്റ്റേഡിയം ഇപ്പോഴും പൊളിച്ച് കൊണ്ടിരിക്കുകയാണ് എന്ന വിചിത്ര ഉത്തരത്തിന് മാത്രം മാറ്റമില്ല.
അരം + അരം = കിന്നരം സിനിമയിലെ കെ.കെ.ആന്‍ഡ് കെ പ്രൊപ്പറൈറ്ററും കോട്ടയം നഗരസഭയും
തിരുനക്കര സ്റ്റാന്‍ഡ് പുതുക്കി പണിയുന്ന കോട്ടയം ന?ഗരസഭയെ മലയാള സിനിമയായ അരം + അരം = കിന്നരം സിനിമയിലെ കെ ആന്റ് കെ പ്രൊപ്പറൈറ്റര്‍ മനോഹരനോട് ഉപമിച്ച് ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ജ?ഗതി അഭിനയിച്ച് മനോഹരമാക്കിയ കഥാപാത്രത്തിന്റ വര്‍ക്ഷോപ്പിലെത്തുന്ന വാഹനങ്ങള്‍ എത്ര കാലമെടുത്താലും പണിതീരില്ല. അങ്ങനെ പണി തീരാത്ത വാഹനമാണത്രേ തിരുനക്കര സ്റ്റാന്‍ഡ്. നഗരസഭ പണിത് പണിത് തിരുനക്കര സ്റ്റാന്‍ഡിന്റെ അസ്ഥിവാരം വരെ മാന്തിയെടുത്തു. ബലക്ഷയം പരിഹരിക്കാനുള്ള അറ്റകുറ്റപണിയാണ് നഗരസഭ ആദ്യം ഉദ്ദേശിച്ചത്. അതിനായി ടെണ്ടര്‍ വിളിച്ചെങ്കിലും ആരും വന്നില്ല. എന്നാല്‍ പിന്നെ പൊളിച്ച് പുതിയത് പണിയാമെന്നായി നഗരസഭ. പൊളിച്ചു കളയാന്‍ തീരുമാനിച്ച സ്റ്റാന്‍ഡ് കെട്ടിടത്തിന് മുകളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ ട്രെസ് വര്‍ക്ക് നടത്തിയിയിട്ട് അധികമായിട്ടില്ല. ഓഡിറ്റോറിയമാക്കി മാറ്റാമെന്ന പേരിലായിരുന്നു ട്രെസ് വര്‍ക്ക് നടത്തിയത്. കെട്ടിടം പൊളിക്കുന്നതോടെ ഇതിന് മുടക്കിയ ലക്ഷങ്ങളും വെള്ളത്തിലായി. പക്ഷെ കീശ നിറഞ്ഞത് നഗരസഭാ അധികൃതരുടേതാണ്.
ട്രഷറി ഓഫീസ് അടക്കം പ്രവര്‍ത്തിച്ചിരുന്ന നഗരമദ്ധ്യത്തിലെ പഴയ പച്ചക്കറി മാര്‍ക്കറ്റ് കെട്ടിടം പൊളിച്ച് മാറ്റി. പകരം ബഹുനില കാര്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. കോടിമതയില്‍ പണിത പുതിയ പച്ചക്കറി ചന്ത കെട്ടിടം നിര്‍മാണത്തിലെ അപാകത കാരണം നിലം പൊത്താവുന്ന അവസ്ഥയില്‍ എത്തി. ട്രഷറി മാറ്റിയതല്ലാതെ അപകടകരമായി നില്‍ക്കുന്ന പഴയ കെട്ടിടത്തിലെ മുഴുവന്‍ കടകളും മാറ്റാന്‍ വര്‍ഷമേറെക്കഴിഞ്ഞിട്ടും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ കെട്ടിടം പണി മാത്രം വികസനമെന്ന് കരുതുന്ന കച്ചവട താത്പര്യം ഏറെ ഉള്ളവര്‍ ഭരിക്കുമ്പോള്‍ പൊളിച്ചടുക്കലല്ലാതെ മറ്റെന്തു വികസനംനടത്താന്‍.
Also Read: ഇന്ന് ദുഖ വെള്ളിയാഴ്ച്ച. അന്തരിച്ചത് മലയാളി സമൂഹത്തിന് വലിയ സംഭാവനകൾ നൽകിയ മൂന്ന് പേർ.