ശബരിമല: ഇത്തവണത്തെ ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനു സമാപനം. 32.50 ലക്ഷത്തിലേറെ ഭക്തരാണ് ഇത്തവണ ദർശനത്തിനെത്തിയത്.
ഇന്നലെ വരെ 32,49,756 പേരാണ് ദർശനത്തിനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 തീർഥാടകരുടെ വർധനയാണ് ഇക്കുറി ഉണ്ടായത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 28,42,447 പേരാണ് ദർശനം നടത്തിയത്.
സന്നിധാനത്ത്ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്‌ക്കു പന്ത്രണ്ടുമണിക്കും 12.30നും മദ്ധ്യേ നടന്നു. ഇന്ന് രാത്രി ഹരിവരാസനം പാടി നട അടയ്‌ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
സ്‌പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേരാണ് ദർശനം നടത്തിയത്. മണ്ഡലപൂജയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കിലും ശബരിമലയിൽ എത്തിയ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കിയിരുന്നു. തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയ ഇന്നലെ 62,877 പേരാണ് ദർശനത്തിനെത്തിയത്.
9773 പേർ ഇതിൽ സ്‌പോട്ട് ബുക്കിങ് വഴിയെത്തിയതാണ്. നട അടയ്‌ക്കുന്ന വ്യാഴാഴ്ച(ഡിസംബർ 26) ഉച്ചയ്‌ക്ക് 12 മണി വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് വഴി 19,968 പേർ എത്തി.
ഇതിൽ 4106 പേർ സ്‌പോട്ട് ബുക്കിങ് വഴിയാന്ന് എത്തിയത്. ബുധനാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേടു വഴി ദർശനത്തിനെത്തിയത് 74,764 പേരാണ് എത്തിയത്. കഴിഞ്ഞവർഷം ഈ കാലയളവിൽ 69,250 പേരാണ് എത്തിയത്.