സംസ്ഥാനത്ത് വസ്തു രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കടലാസ് മുദ്രപ്പത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതോടെ, നിലവിലുള്ള ആധാരമെഴുത്തിന് പകരം പുതിയ ടെംപ്ലെറ്റിലേക്ക് കാര്യങ്ങള്‍ മാറും.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആധാരമെഴുത്തുകാരുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഈ മാസം 24ന് ചര്‍ച്ച നടത്തും. (Things will change to the new template instead of the existing template)
ടെംപ്ളേറ്റ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ തൊഴില്‍ പ്രതിസന്ധിയുണ്ടാവുമെന്ന ആധാരമെഴുത്തുകാരുടെ ആശങ്ക അകറ്റാനാണ് ചര്‍ച്ച. കടലാസ് മുദ്രപ്പത്രങ്ങള്‍ ഒഴിവാകുന്നതിനൊപ്പം ആധാര രജിസ്ട്രേഷന്‍ സുതാര്യവും ലളിതവുമാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. പുത്തന്‍ സംവിധാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നുകഴിഞ്ഞുവെന്നാണ് അറിയുന്നത്.
സംസ്ഥാനത്ത്ഇപ്പോള്‍ ഉള്ള 22തരം ആധാരണങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് പൂര്‍ണമായും ഒഴിവാക്കി ടെംപ്ലേറ്റുകളിലേക്ക് മാറുന്നത്. അതോടെ കൂടുതല്‍ മാതൃകകള്‍ നിലവില്‍ വരികയും ചെയ്യും. ആധാരം ചെയ്യുന്ന വ്യക്തിയുടെ പേര്, വസ്തുവിന്റെ വിവരങ്ങള്‍, സാക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങള്‍, വസ്തുവിന്റെ മുന്‍കാല രേഖകളിലെ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി പ്രത്യേക കോളങ്ങളുണ്ടാകും.ആധാരം സംബന്ധിച്ച മറ്റ് വിവരങ്ങളുണ്ടെങ്കില്‍ അത് ചേര്‍ക്കാനുള്ള പ്രത്യേക കോളമുണ്ടാകും.
പഴയപോലെതന്നെ ആധാരമെഴുത്തുകാര്‍ മുഖേനയാവും എഴുത്തുകുത്തുകൾ നടപ്പാക്കുക. ഇഷ്ട ദാനം, ഭാഗപത്രം ഉള്‍പ്പെടെയുള്ളവ ഈ ഭാഗത്ത് രേഖപ്പെടുത്താം. ഇതെല്ലാം ചേര്‍ത്ത് ഓണ്‍ലൈന്‍ മുഖേന സബ് റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച് ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ ഫീസും ഒടുക്കിയാല്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവും.