തിരുവനന്തപുരം: സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നതായി റിപ്പോർട്ടുകൾ. തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പലയിടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുന്നു. കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും തീരമേഖലയിൽ ജാഗ്രത നിർദേശമുണ്ട്. ബീച്ചുകളിൽ സന്ദർശകർക്ക് വിലക്കുണ്ട്.
ആലപ്പുഴ തൃക്കുന്നപ്പുഴയിലും അമ്പലപ്പുഴയിലുമാണ് രൂക്ഷമായ കടൽക്ഷോഭമാണുണ്ടായത്. കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതിനാൽ വലിയ മണൽ കൂന രൂപപ്പെട്ടു. ഇതിനെ തുടർന്ന് കടൽവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന സാഹചര്യമെന്ന് നാട്ടുകാർ പറയുന്നു. അമ്പലപ്പുഴയിൽ കോമന, പുറക്കാട് കരൂർ, വളഞ്ഞ വഴി, നീർക്കുന്നം, വണ്ടാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കടൽക്ഷോഭം ശക്തമായത്. 50 ലധികം വീടുകളിൽ വെള്ളം കയറി.
അതേസമയം, സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെ മുന്നറിയിപ്പുണ്ട്. എന്നാൽ മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലെ യെലോ അലർട്ട് തുടുന്നു.
English Summary
There are reports that rough seas continue to be severe in various parts of the state