ബിന്ദുവിൻ്റെ സംസ്കാരം ഇന്ന്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തിൽ
പ്രത്യേക അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി സംസ്ഥാന സർക്കാർ.
രക്ഷാപ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടയോ എന്ന കാര്യം അന്വേഷിക്കാനും നിർദേശമുണ്ട്.
അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ ഉത്തരവ്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
അതേ സമയം അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന് തലയോലപ്പറമ്പിലെ വീട്ടിൽ നടക്കും.
പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
രാവിലെ ഏഴ് മണിയോടെ ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിൽ എത്തിക്കും.
അപകടം നടന്ന് രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.
മകളോടൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയതായിരുന്നു ബിന്ദു. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇടിഞ്ഞു വീണ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും മൊബൈലിൽ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു.
ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ തുടങ്ങിയത്.
ഇതേ തുടർന്നാണ് വിശദമായി പരിശോധന നടത്തിയത്. പിന്നീട് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് ഇടിഞ്ഞുവീണത്.
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു എന്നാണ് ആദ്യം പുറത്തു വന്ന വിവരം.
എന്നാൽ പിന്നീടാണ് ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടപ്പുണ്ട് എന്ന തരത്തിലുള്ള വിവരം പുറത്തുവന്നത്.
ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലക്കെട്ടിടമാണ് നിലംപതിച്ചത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്.
ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. അതേസമയം, സംഭവത്തിൽ
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ തുടരുമെന്നാണ് അറിയിപ്പ്.
പ്രതിഷേധങ്ങൾ
കെഎസ്‍യു, യൂത്ത് കോൺഗ്രസ്, മുസ്ലീംലീഗ്, തുടങ്ങിയ പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് സമരം ഉദ്ഘാടനം ചെയ്യും.
ഇന്ന് രാവിലെ ബിജെപിയുടെ നേതൃത്വത്തിൽ വീണ ജോർജിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ആരോഗ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.
അതേസമയം, പ്രതിഷേധം ശക്തമാക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും.
മന്ത്രിയുടെരാജി ആവശ്യത്തിൽ സിപിഎമ്മിൻ്റെ നിലപാട് നേതൃത്വം പ്രഖ്യാപിക്കും.
നിലവിൽ വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
സിപിഐഎം പത്തനംതിട്ട ഇലന്തൂര്‍ എല്‍സി അംഗം ജോണ്‍സണ്‍ പിജെ,
സിപിഐഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവ് എന്നിവരാണ് ആരോഗ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.
English Summary:
The state government has directed the District Collector to conduct a special inquiry into the incident where a woman died after a building collapsed at Kottayam Medical College Hospital