തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അൽപസമയത്തിനകം പുറത്തു വരും. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും അവസാനവട്ട കണക്കുകൂട്ടലുകളും പൂർത്തിയാക്കിയ മുന്നണികൾ അന്തിമ ഫലത്തിനായുള്ള കാത്തിരിപ്പിലാണ്.
രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. ഒൻപത് മണിയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. 10 മണിയോടെ വിജയികൾ ആരെന്നതിൽ ഏകദേശം ധാരണവരും.
ഭരണവിരുദ്ധവികാരമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് യുഡിഎഫുകാർ. ഒപ്പം സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്.
പോളിങ് കുറഞ്ഞെങ്കിലും വയനാട്ടില്‍ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിൽ കുറയില്ലെന്ന് ഉറപ്പിലാണ് യുഡിഎഫ്.
എന്നാൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. മണ്ഡലത്തിലെ ഏറ്റവും മികച്ച മുന്നേറ്റം ഇത്തവണ നേടുമെന്നാണ് എൻഡിഎ ക്യാമ്പിന്‍റെ പ്രതീക്ഷ
ചേലക്കര നിലനിർത്തുന്നതിനൊടൊപ്പം പാലക്കാട് വൻ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഇടത് കോട്ടയായ ചേലക്കരയിൽ യുഡിഎഫ് ജയിച്ചാല്‍ സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാകും. ഇവിടെ ജയം തുടര്‍ന്നാല്‍ എൽഡിഎഫിന് പിടിച്ച് നിൽക്കാം. വോട്ട് കൂട്ടിയാല്‍ ബിജെപിക്കും എന്തെങ്കിലുമൊക്കെ പറഞ്ഞുനില്‍ക്കാം.
പാലക്കാട് സി.കൃഷ്ണകുമാറിന്‍റെ വിജയത്തിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ.
വോട്ടുകളെല്ലാം മറ്റാർക്കും പോകാതെ കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്നാണ് മുന്നണികളുടെ കണക്കുനിരത്തിയുള്ള അവകാശവാദം.
12000 വോട്ടുകൾക്ക് ജയിക്കുമെന്നാണ് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ ഇന്നലെ ചാനലുകളോട് പറഞ്ഞത്.
നഗരസഭയിൽ ഒപ്പത്തിനൊപ്പവും പിരായിരിയിൽ ശക്തമായ മേൽകൈയും ഉറപ്പെന്ന് പറയുന്ന യുഡിഎഫ് മാത്തൂരിൽ കൂടി മുന്നേറ്റമുണ്ടാക്കി ജയിച്ചുവരുമെന്നാണ് വിശദീകരിക്കുന്നത്.