ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ
ഇടുക്കി: ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ഡിടിപിസിയുടെ മേൽനോട്ടത്തിൽ കേന്ദ്രീകൃത ബുക്കിംഗ് സംവിധാനം കൊണ്ടുവരാനാണ് നീക്കം.
ഓരോ ജീപ്പിൽ യാത്ര ചെയ്യേണ്ട സഞ്ചാരികളുടെ എണ്ണവും, നിരക്കും ഇങ്ങനെ നിജപ്പെടുത്തും. ഡ്രൈവറെ കൂടാതെ ഒരു ജീപ്പിൾ ഏഴ് പേർ മാത്രമേ പാടുള്ളു. ജീപ്പുകൾക്ക് ജിപിഎസ് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തണം.
സമയക്രമത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട് രാവിലെ നാല് മുതൽ വൈകീട്ട് ആറ് വരെ മാത്രമായിരിക്കും ഓഫ് റോഡ് സഫാരിക്ക് അനുമതി. റൂട്ടിൻറെ ദൈർഘ്യം അനുസരിച്ച് ഒരു ജീപ്പിന് പരമാവധി ഒരു ദിവസം രണ്ട് ട്രിപ്പ് മാത്രമേ അനുവദിക്കൂ.
അംഗീകൃത ഓഫ് റോഡ് പാതകളിൽ മാത്രമേ ഇനിമുതൽ സഫാരി അനുവദിക്കൂ എന്നും ഇവിടങ്ങളിൽ സ്വകാര്യ വാഹനങ്ങളെ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പുതിയ മാനദണ്ഡം ഏർപ്പെടുത്തിയതിന് പിന്നാലെ പ്രതിഷേധവുമായി ഐഎൻടിയുസിയും രംഗത്തെത്തിയിട്ടുണ്ട്.
ഈ മാസം ആദ്യം അനധികൃതമായി നടത്തിയ ഓഫ് റോഡ് യാത്രക്കിടെ സഫാരി ജീപ്പ് മറിഞ്ഞ് മൂന്നാർ പോതമേട് ഒരു വിനോദ സഞ്ചാരി മരണപ്പെട്ടിരുന്നു. 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.
ഒരു കുട്ടിയുൾപ്പെടെ എട്ട് പേരായിരുന്നു ജീപ്പിൽ ആകെ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ ജൂലൈ 5ന്
ജില്ലയിലെ ജീപ്പ് സവാരി നിരോധിച്ചുകൊണ്ട് കളക്ടർ വി വിഗ്നേശ്വരി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്.
അതേസമയം ഇടുക്കിയുടെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പദ്ധതികൾ തയ്യാറാക്കാൻ ഒരുങ്ങുകയാണ് ഇടുക്കി ജില്ലാ ഭരണകൂടം.
ഇതുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ യോഗം ജില്ലാ കളക്ടർ വി വിഗ്നേശ്വരി വിളിച്ച് ചേർക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.
ഇടുക്കിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ജില്ലാ ഭരണകൂടത്തിൻറെ ശ്രമം. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, വാഗമൺ, ഇടുക്കി എന്നിവിടങ്ങൾക്കൊപ്പം ചെറിയ പുതിയ കേന്ദ്രങ്ങളും വികസിപ്പിക്കും.
ഓണക്കാലം മുതൽ ഇടുക്കി ഡാം സന്ദർശിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നും ജില്ലക്കായി പ്രത്യേക വെബ്‌സൈറ്റ് തയ്യാറാക്കുമെന്നും ജില്ലകളക്ടർ യോഗത്തിൽ അറിയിച്ചു.
കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകളും മറ്റ് നിയന്ത്രണങ്ങളും അറിയിക്കുന്നതിൽ കൃത്യമായി നിർദ്ദേശങ്ങൾ ഇറക്കും. ഇടുക്കിയുടെ ചരിത്ര പ്രധാന്യം ലക്ഷ്യം വെച്ച് ഹിസ്റ്റോറിക്കൽ ടൂറിസത്തിന് തുടക്കം കുറിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
ജീപ്പ് സഫാരി നിരോധനം; പ്രതിഷേധം അതിശക്തം
ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയതിന് എതിരെ പ്രതിഷേധം അതി ശക്തം.
ജീപ്പ് സഫാരിയും ഓഫ്-റോഡ് സഫാരികളും ഉൾപ്പെടെയാണു ഞായറാഴ്ച രാത്രിയോടെ നിരോധിച്ച് ഉത്തരവിറക്കിയത്.
തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം എന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
എന്നാൽ നിരോധനത്തിന് എതിരെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രതിഷേധം ശക്തമാണ് . ആയിരക്കണക്കിന് തൊഴിലാളികളാണ് ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രസർഗസലിൽ ഉള്ളത്.
കുമളി, വണ്ടിപ്പെരിയാർ, മറയൂർ, മൂന്നാർ, വട്ടവട, വാഗമൺ, രാമക്കൽമേട് എന്നിവിടങ്ങളിൽ ആണ് ജീപ്പ് സഫാരി നടത്തുന്നത്. ഇവർ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ പ്രാദേശികമായി പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
സുരക്ഷ ഉറപ്പാക്കി ജീപ്പ് സഫാരി തുടരാൻ അനുവദിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം . നിരോധനം ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂണിയൻ നേതാക്കൾ പ്രതികരിച്ചു.
നിരോധനം തുടർന്നാൽ തൊഴിലാളികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് ഉൾപ്പെടെ നടത്താനാണ് തൊഴിലാളി യൂണിയനുകളുടെ നീക്കം.
എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളുമാണ് നിരോധനത്തിന് കാരണമായി പറയുന്നത്. ഒട്ടേറെ വാഹനങ്ങൾക്ക് കൃത്യമായ രേഖകളോ ഫിറ്റ്‌നസോ ഇല്ല എന്നതും കാരണമായി ചൂണ്ടിക്കാണിക്കുന്നു.
English Summary:
The Idukki district administration has introduced new guidelines for off-road jeep safaris. As part of the reform, a centralized booking system will be implemented under the supervision of the DTPC.