ഈ ഗ്രാമത്തിലെ വീടുകൾ മൊത്തത്തിൽ മോഷ്ടിക്കപ്പെടുന്നു
ഇടുക്കി വാഗമണ്ണിനടുത്ത് അടഞ്ഞുകിടക്കുന്ന കോട്ടമല എം.എം.ജെ പ്ലാന്റേഷനിൽ മോഷണം വ്യാപകമാകുന്നു.
ക്രേസി ഗോപാലൻ എന്ന മലയാള സിനിമയിൽ കട്ടിള മോഷ്ടിക്കുന്നത് രസകരമായാണ് കാണിക്കുന്നതെങ്കിൽ ഇവിടെ കട്ടിള മോഷണം വസ്തു ഉടമകൾക്ക് തലവേദനയാണ് സൃഷ്ടിക്കുന്നത്.
എസ്റ്റേറ്റ് അടച്ചതോടെ ലയങ്ങളുടെ കല്ല്, കട്ടള, ഓട് എന്നിവയുൾപ്പെടെ സകല സാധനങ്ങളും മോഷണം പോയിരുന്നു.
കൂടാതെ ഓഫീസുകളിൽ നിന്നും ആശുപത്രിയിൽ ഉണ്ടായിരുന്ന കട്ടിലും കസേരയും അടക്കം എസ്റ്റേറ്റിലെ സാമഗ്രികളും ഇതിനോടകം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ കാലത്ത് വലിയ കരിങ്കല്ലുകൾ കൊണ്ട് പണിതീർത്തവയാണ് ഇവിടുത്തെ ലയങ്ങൾ. ഈ കരുത്തുറ്റ കരിങ്കല്ലുകൾ പോലും ഇളക്കിമാറ്റി എസ്റ്റേറ്റിൽ നിന്ന് കടത്തിക്കൊണ്ട് പോയി.
നിലവിൽ വിരലിലെണ്ണാവുന്ന ലയങ്ങൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ഇവയാകട്ടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ഇനിയും ലഭിക്കാനുള്ള തൊഴിലാളികളുടേതാണ്.
ഈ ലയങ്ങളിലെ ഓടുകളും കട്ടളകളും ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടതായി പോലീസിൽ പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കോട്ടമലയിൽ എത്തി പരിശോധന നടത്തി
അടച്ചിട്ടിരിക്കുന്ന മുറികളായതിനാലും ആൾതാമസം ഇല്ലാത്തതിനാലും മോഷ്ടാക്കളെ കണ്ടെത്തുക പ്രയാസകരമാകുന്നു.
ഗ്രാറുവിറ്റി ഇനത്തിൽ ഇനിയും പണം ലഭിക്കാനുള്ള തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇന്ന് അസ്ഥികൂടത്തിന് സമാനമായ അവസ്ഥയിലാണ്.
കല്ലോട് കല്ല് അവശേഷിപ്പിക്കാതെ മോഷ്ടിക്കപ്പെടുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ.









