കൊച്ചി: കേസുകൾ വാദിക്കാൻ ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതിയിൽ നിന്നും മുതിർന്ന അഭിഭാഷകരെ നിയോഗിക്കുന്നതു പരിമിതപ്പെടുത്താനൊരുങ്ങി സർക്കാർ. സുപ്രിംകോടതിയിൽ നിന്നും മുതിർന്ന അഭിഭാഷകരെ കൊണ്ടുവരുന്നത് ഖജനാവിനു വൻബാധ്യതയാകുന്നുവെന്ന വിലയിരുത്തലിനേത്തുടർന്നാണിത്. അഭിഭാഷകർക്കു നൽകുന്ന ഫീസിന്റെ കണക്ക് വിവരാവകാശപ്രകാരം പുറത്തുവരുന്നത് പലപ്പോഴും സർക്കാരിന് അവമതിപ്പുണ്ടാക്കുന്നുണ്ടെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ. ഇതൊഴിവാക്കാനാണു പുതിയ നീക്കം.
രാഷ്ട്രീയക്കൊലപാതകം, അഴിമതി തുടങ്ങിയ കേസുകളിൽ സർക്കാരിനെതിരായ ഹൈക്കോടതി വിധികൾ മറികടക്കാൻ വമ്പൻ അഭിഭാഷകരെ നിയോഗിച്ചിട്ടും കേസ്തോറ്റതും സർക്കാരിനെ പുതുവർഷത്തിൽ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുന്നു. ചില കേസുകളിൽ രണ്ടുകോടി രൂപവരെ സർക്കാർ ഫീസ് നൽകിയിട്ടുണ്ട്. മാത്രമല്ല ഒരോവർഷവും സുപ്രീം കോടതി അഭിഭാഷകർ ഫീസ് വർധിപ്പിക്കുകയും ചെയ്യുന്നു. സിറ്റിങ്ങിന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നവർ ഇപ്പോൾ ഒന്നരലക്ഷമാണ് ആവശ്യപ്പെടുന്നത്. പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സി.ബി.ഐ.
അന്വേഷണം ഒഴിവാക്കാൻ മാത്രം സുപ്രീം കോടതിയിൽ 30 ലക്ഷം രൂപയാണു സർക്കാർ ഒരു അഭിഭാഷകനു മാത്രം നൽകിയത്. സർക്കാരിനു കീഴിൽ മികച്ച അഭിഭാഷകരുണ്ടായിട്ടും പല കേസുകളിലും പുറത്തുനിന്നുള്ള അഭിഭാഷകരെ നിയോഗിക്കുന്നു. വക്കീൽ ഫീസ് ഇനത്തിൽ ഒരുകോടിയോളം ചെലവിട്ടിട്ടും പെരിയ കേസിൽ സർക്കാരിനു വൻതിരിച്ചടിയാണു ലഭിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, ലക്ഷങ്ങൾ മുടക്കി പതിനെട്ടടവും പയറ്റി നിയമപോരാട്ടം നടത്തിയിട്ടും ടി.പി. സെൻകുമാറിനെ ഡി.ജി.പിയായി തിരികെ നിയമിക്കേണ്ടിവന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു 10 കോടിയോളം രൂപയാണു ഡൽഹിയിലെ മുതിർന്ന അഭിഭാഷകർക്കു നൽകിയത്. ലൈഫ് മിഷൻ കേസിൽ സി.ബി.ഐ. അന്വേഷണം ഒഴിവാക്കാനും സർവകലാശാല കേസുകളിലും വൻതുക ചെലവഴിച്ചു.
കേസുകളുടെ ബാഹുല്യം മൂലം സർക്കാർ അഭിഭാഷകർക്ക് എല്ലാ കേസിലും വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ല. നിലവിൽ മൂന്ന് സ്റ്റാൻഡിങ് കോൺസൽമാരാണു കേരളത്തിനു സുപ്രീം കോടതിയിലുള്ളത്. ഒരു സ്റ്റാൻഡിങ് കോൺസലിനെക്കൂടി നിയമിക്കുന്നതും പരിഗണനയിലുണ്ട്.