കൊച്ചി: ഓൺലൈൻ ചാനലിലൂടെ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ കേസിൽ ഉടമ അറസ്റ്റിൽ. ഓൺലൈൻ ചാനൽ ഉടമ മലപ്പുറത്ത് അമരമ്പലം സൗത്ത് മാമ്പൊയിൽ ഭാഗത്ത് വേണാനിക്കാട് വീട്ടിൽ ബൈജു(45) ആണ് പിടിയിലായത്. എറണാകുളം ടൗൺ നോർത്ത് പോലീസ് ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മറ്റൊരു ഓൺലൈൻ ചാനലിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പെൺകുട്ടിയെയും അവരുടെ മാതാവിനെയും പറ്റി മോശമായ രീതിയിലും ലൈംഗിക ചുവയോടെയും വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. ഓൺലൈൻ ചാനലുകൾ വഴി പ്രചരിപ്പിച്ച വീഡിയോകൾ സഹിതമാണ് പെൺകുട്ടി പോലീസിൽ പരാതിപ്പെട്ടത്.
പെൺകുട്ടിയുടെ 6 വയസുള്ള കുഞ്ഞിനെ പറ്റിയും വളരെ മോശമായ രീതിയിൽ അപവാദപ്രചരണം നടത്തുകയും സമൂഹ മാധ്യമത്തിൽ കുഞ്ഞിന്റെ ഫോട്ടോയ്ക്ക് താഴെ മോശം കമൻറ് ചെയ്യുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പ്രതി അപ്‌ലോഡ് ചെയ്ത വീഡിയോകളുടെ വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും ഉപയോഗിച്ച ഉപകരണങ്ങൾ പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കുറ്റകൃത്യത്തിനുവേണ്ടി പ്രതി ഉപയോഗിച്ചിരുന്ന വിവിധ സിം കാർഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം വണ്ടൂരിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെ പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ റഫീഖ് എൻ.ഐ. സിവിൽ പൊലിസ് ഓഫീർമാരായ അജിലേഷ്, റിനു, ജിത്തു, പ്രവീൺകുമാർ എന്നിവരും ഉണ്ടായിരുന്നു.









