യുവതിയുടെ മരണം കൊലപാതകം
തൊടുപുഴ: വിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.
ഭർത്താവ് ടോണി ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്ട്രേറ്റിന് മരണമൊഴി നൽകി.
പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകൾ ജോർളി(34)യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ടോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഭർത്താവ് പുറപ്പുഴ ആനിമൂട്ടിൽ ടോണി മാത്യു(43)വിനെതിരേ കൊലക്കുറ്റം ചുമത്തി. ടോണി ഇപ്പോൾ റിമാൻഡിലാണ്.
ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പോലീസ് അപേക്ഷ നൽകും.
ജൂൺ 26-നാണ് വിഷം ഉള്ളിൽച്ചെന്നനിലയിൽ ജോർളിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടോണിയുടെ പീഡനത്തെത്തുർന്ന് മകൾ വിഷം കഴിക്കുകയായിരുന്നുവെന്ന് ആരോപിച്ച് യുവതിയുടെ അച്ഛൻ ജോൺ കരിങ്കുന്നം പോലീസിൽ പരാതി നൽകി.
ജൂൺ 28-നാണ് യുവതി മജിസ്‌ട്രേറ്റിന് മൊഴി നൽകിയത്. യുവതിയും ഭർത്താവും മകളും പുറപ്പുഴയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
ഈ വീടിന് പിന്നിലെ ചായ്പിൽവെച്ചാണ് സംഭവം നടന്നത്.
നിന്നെ ഞാൻ കൊല്ലുമെന്ന് പറഞ്ഞ് ടോണി തന്റെ കവിളുകളിൽ കുത്തിപ്പിടിച്ച് ബലമായി വിഷം കുടിപ്പിച്ചെന്നാണ് ജോർളിയുടെ മൊഴി.
വിഷം വാങ്ങി കൊണ്ടുവന്നതും ടോണിയാണെന്ന് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്.
വ്യാഴാഴ്ച വൈകീട്ടാണ് ജോർളി മരിച്ചത്. ഇതേ തുടർന്നാണ് ടോണിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്.
ജോർളിയെ, ടോണി നിരന്തരം മർദിച്ചിരുന്നുവെന്നും പോയി മരിക്കാൻ പറയുമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
വിവാഹസമയത്ത് നൽകിയ 20 പവൻ സ്വർണാഭരണവും പലപ്പോഴായി ആറുലക്ഷം രൂപയും
ടോണി വാങ്ങിയെടുത്തുവെന്നും ജോർളിയുടെ അച്ഛൻ നൽകിയ പരാതിയിലുണ്ട്.
മുട്ടം എസ്എച്ച്ഒ ഇ.കെ. സോൾജിമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൈങ്ങോട്ടൂർ സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
വൈദികൻ തൂങ്ങിമരിച്ചനിലയിൽ
കാസർകോട്: വൈദികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഏഴാംമൈൽ പോർക്കളം എം.സി.ബി.എസ് ആശ്രമത്തിലെ വൈദികൻ ഫാ. ആന്റണി ഉള്ളാട്ടിൽ ആണ് മരിച്ചത്.
44 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കുർബാനയ്ക്ക് എത്താത്തതിനാൽ അന്വേഷിച്ച് പോയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പ്രാർത്ഥന കേന്ദ്രത്തിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഫാ. ആന്റണി ഉള്ളാട്ടിൽ താമസിച്ചിരുന്നത്.
ഒരു വർഷം മുമ്പാണ് തൃശ്ശൂരിൽ നിന്നും സ്ഥലംമാറി ഇവിടെ എത്തിയത്.
ആശ്രമത്തിലെ മറ്റു വൈദികർ എത്തിയപ്പോൾ വാതിൽ അകത്തുനിന്ന് അടച്ച നിലയിൽ ആയിരുന്നു.
തള്ളി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ വൈദികന്റെ മൃതദേഹം കണ്ടത്.
ഇരിട്ടി എടൂർ സ്വദേശിയാണ് മരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആശ്രമത്തിലെ മറ്റൊരു വൈദികനും ഇതേ വാടക വീട്ടിൽ തമാസിച്ചിരുന്നു.
ഇദ്ദേഹം ഇന്നലെ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. അതിനാൽ ഇന്നലെ രാത്രിയിൽ ആന്റണി ഉള്ളാട്ടിലിനെ ഇദ്ദേഹം കണ്ടിരുന്നില്ല.
ഫാദർ ആന്റണി ഉള്ളാട്ടിൽ ഒരു ഡോക്ടറെ കാണാൻ പോയിരുന്നതായി ആശ്രമത്തിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. ഇതിനുശേഷം അസ്വസ്ഥതയിലായിരുന്നു.
English Summary :
The death of a woman due to poisoning has been confirmed as a case of murder by the police. In her dying declaration to the magistrate, the woman stated that her husband, Tony, forcefully made her consume poison